ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 കേസുകൾ 3000 കടന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ, തൊട്ടുപിന്നിലായി മഹാരാഷ്‌ട്രയും ഡൽഹിയുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം മിക്ക മരണങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 3,395 കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നാല് മരണങ്ങളാണ് ഉണ്ടായത്. കേരളത്തിന് പുറമേ ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരോരുത്തർ വീതം കോവിഡ് ബാധിച്ച് മരിച്ചു.മെയ് 30 വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മെയ് 29 ന് കേരളത്തിൽ 1,1147 അണുബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 227 പുതിയ കേസുകളാണ്. മഹാരാഷ്‌ട്രയിൽ 424 കേസുകളും ഡൽഹിയിൽ 294 കേസുകളും ഗുജറാത്തിൽ 223 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജം – കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ്
ഏതൊരു സാഹചര്യത്തെയും നേരിടാൻ സർക്കാരിന് സമഗ്രമായ നടപടികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ് ഇന്നലെ അറിയിച്ചു.”നമ്മുടെ കേന്ദ്ര ആരോഗ്യ വകുപ്പും ആയുഷ് മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ഥിതിഗതികൾ പൂർണ്ണമായും ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ബന്ധപ്പെട്ട ആരോഗ്യ, ആയുഷ് സെക്രട്ടറിമാരുമായും മറ്റ് മന്ത്രിമാരുമായും ഞങ്ങൾ സംസാരിച്ചു,” ജാദവ് പറഞ്ഞു.
മുൻ കോവിഡ്-19 തരംഗങ്ങളിൽ സ്ഥാപിച്ച നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയതായും സാധ്യതയുള്ള വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു.
പടിഞ്ഞാറൻ, തെക്കൻ സംസ്ഥാനങ്ങളിലെ സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്, നിലവിലെ കേസുകളുടെ വർദ്ധനവിന് കാരണമാകുന്ന വകഭേദങ്ങൾ ഗുരുതരമല്ലെന്നും അവ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നും തെളിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ തിങ്കളാഴ്ച പറഞ്ഞു.
“ഒമൈക്രോണിന്റെ നാല് ഉപ വകഭേദങ്ങൾ – LF.7, XFG, JN.1, NB.1.8.1 – കണ്ടെത്തി. ആദ്യത്തെ മൂന്നെണ്ണം കൂടുതൽ കേസുകളിൽ കണ്ടെത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ജാഗ്രത പാലിക്കാൻ അവരെ ഉപദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക