മുംബൈ: ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി ഉടന്‍ മാപ്പ് പറഞ്ഞെന്നും അതിനാല്‍ വിട്ടയയ്‌ക്കണമെന്നും നടി കങ്കണ റണാവത്ത് എംപി. സനാതനവിശ്വാസികളെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ പൊലീസെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി.
സംഭവിച്ച തെറ്റിന് അപ്പോള്‍ തന്നെ ഷര്‍മിഷ്ഠ മാപ്പ് ചോദിച്ചിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്തത് തടവില്‍ വെയ്‌ക്കുന്നത് ശരിയല്ലെന്നും അവരെ സ്വതന്ത്രയാക്കണമെന്നുമാണ് കങ്കണ ആവശ്യപ്പെട്ടത്. കാളിയെ വിമര്‍ശിച്ച തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പണ്ട് നിവൃത്തിയില്ലാതെ കൊല്‍ക്കൊത്ത പൊലീസ് കേസെടുത്തു. 200 ഇടത്താണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് നല്‍കിയത്. പക്ഷെ ഈ കേസുകള്‍ എന്തായി? ശിവഭഗവാനെക്കുറിച്ച് വിമര്‍ശിച്ച അവരുടെ എംപി സയോനി ഘോഷിനെതിരെ എന്തെങ്കിലും കേസെടുത്തോ?- സുവേന്ദു അധികാരി ചോദിച്ചു.
കേസില്‍ കൊല്‍ക്കൊത്ത പൊലീസ് കാണിച്ച തിടുക്കം തെറ്റായ കീഴ് വഴക്കമാണെന്നും ബിജെപി ആരോപിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനോടനുബന്ധിച്ച് ഷര്‍മിഷ്ഠ നടത്തിയ പോസ്റ്റിനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങള്‍ വന്നതോടെ ആ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിച്ചിരുന്നു. പിന്നീട് ഉടന്‍ തനിക്ക് ഒരു വൈകാരിക നിമിഷത്തില്‍ തോന്നിയ പ്രതികരണമായിരുന്നു അതെന്നും പിന്നീട് അബദ്ധം മനസ്സിലായെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഷര്‍മിഷ്ഠ കുറിച്ചു. പക്ഷെ അപ്പോഴേക്കും ഷര്‍മിഷ്ഠയ്‌ക്കെതിരെ കൊല്‍ക്കൊത്ത പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയിരുന്നു. എന്നാല്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും കൈപറ്റിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇതേ തുടര്‍ന്നാണ് കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറ്പെടുവിച്ചത്. കുടുംബത്തോടൊപ്പം ഹരിയാനയില്‍ പോയിരുന്ന ഷര്‍മിഷ്ഠയെ അറസ്റ്റ് ചെയ്ത കൊല്‍കൊത്ത പൊലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ ജൂണ്‍ 13 വരെ കസ്റ്റഡിയില്‍ വെയ്‌ക്കന്‍ ഉത്തരവിടുകയും ചെയ്തു. ഈ പ്രക്രിയയ്‌ക്ക് അസാധാരണ വേഗതയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ഷര്‍മിഷ്ഠയെ ശിക്ഷിക്കണമെന്ന മുന്‍ധാരണയനുസരിച്ചാണ് തൃണമൂല്‍ പൊലീസ് നീങ്ങിയതെന്ന് സുവേന്ദു അധികാരി പറയുന്നു. മമതയുടെ മുസ്ലിം പ്രീണനരാഷ്‌ട്രീയമാണ് കണ്ടതെന്നും സുവേന്ദു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: