മുംബൈ: അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ വാങ്ങി എല്‍ ഐസി. അദാനി പോര്‍ട് സിന്റെ കടപ്പത്രം വാങ്ങിയ വാര്‍ത്ത ഓഹരിനിക്ഷേപകര്‍ പോസിറ്റീവായി കണ്ടതോടെ എല്‍ഐസിയുടെ ഓഹരി വില എഴ് രൂപ 60 പൈസ കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ 6.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ ഒരു മാസമായി എല്‍ഐസിയുടെ ഓഹരി വില 19.6 ശതമാനമാണ് മുകളിലേക്ക് കുതിച്ചത്. 795 രൂപയില്‍ നിന്ന എല്‍ഐസി ഓഹരി വില ഇപ്പോള്‍ 952 രൂപ വരെ എത്തി.
അദാനി പോര്‍ട് സ് പുറത്തിറക്കിയ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത 5000 കോടിയുടെ കടപ്പത്രമാണ് (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചര്‍-NCD) മറ്റാര്‍ക്കും നല്‍കാതെ എല്‍ഐസി ഒറ്റയടിക്ക് വാങ്ങിച്ചത്. ഹ്രസ്വകാലകടങ്ങള്‍ ദീര്‍ഘകാല കടമാക്കി മാറ്റാനും ചെലവ് കുറഞ്ഞ വായ്പകള്‍ നേടിയെടുക്കുന്നതിനുമാണ് ഈ പണം ചെലവഴിക്കുക. 15 വര്‍ഷ കാലാവധിയുള്ള ഈ കടപ്പത്രത്തിന് 7.75 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ബാങ്ക് പലിശയുടേതിനേക്കാള്‍ അല്‍പം ഉയര്‍ന്ന പലിശനിരക്കാണിത്. അദാനി ഗ്രൂപ്പ് ഇതുവരെ പുറത്തിറക്കിയ കടപ്പത്രങ്ങളില്‍ ഏറ്റവും സുദീര്‍ഘകാലാവധിയുള്ള കടപ്പത്രമാണിത്.
ഇപ്പോഴേ അദാനി പോര്‍ട്സിന്റെ 8.06 ശതമാനം ഓഹരി എല്‍ഐസിയുടെ കയ്യിലാണ്. തന്ത്രപരമായ റീ ഫൈനാന്‍സിംഗ് രീതികള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ വായ്പാ പലിശനിരക്ക് 9.02 ശതമാനത്തില്‍ നിന്നും 7.92 ശതമാനമായി താഴ്ന്നിട്ടുണ്ട്. അദാനി പോര്‍ട്സിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ എല്‍ഐസിയുടെ ആകെ ബോണ്ട് നിക്ഷേപം 80000 കോടി രൂപയായി.
അദാനി പോര്‍ട്സ് വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ മുകളിലേക്ക് കുതിക്കുന്ന തുറമുഖക്കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45 കോടി മെട്രിക് ടണ്‍ ചരക്കാണ് അദാനി പോര്‍ട്സ് കൈകാര്യം ചെയ്തത്. ഇന്ത്യയിലെ 15 തുറമുഖങ്ങള്‍ക്ക് പുറമെ ഇസ്രയേല്‍, ടാന്‍സാനിയ, ആസ്ത്രേല്യ, ശ്രീലങ്ക എന്നിവിടങ്ങളിലും അദാനിക്ക് തുറമുഖങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: