Thiruvananthapuram

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സി. സുരേഷ്‌കുമാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും നാട്ടുകാര്‍ക്കൊപ്പം അദ്ദേഹം എന്നുമുണ്ടാകും, ഡോക്ടറായും പൊതു പ്രവര്‍ത്തകനായും, നല്ല ഭക്ഷണ സംസ്‌കാരത്തിന്റെ പ്രചാരകനായും.

Published by

തിരുവനന്തപുരം: 27 വര്‍ഷം ഒരു ആശുപത്രിയില്‍ തന്നെ ജോലിചെയ്യുക, ഇടയ്‌ക്ക് അവിടെ നിന്ന് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാര്‍ ഒന്നടങ്കം സ്ഥലംമാറ്റത്തിനെതിരെ രംഗത്തുവരിക, നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങി സ്ഥലം മാറ്റം പിന്‍വലിക്കുക, ജോലി ചെയ്യുന്ന ആശുപത്രിയെ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ തന്നെ നാട്ടുകാരുടെ സഹായത്തോടെ സൗകര്യങ്ങളൊരുക്കി മികച്ച ആശുപത്രിയാക്കി മാറ്റുക, രോഗികള്‍ക്കായി സൗജന്യസേവനം നടത്താന്‍ എപ്പോഴും തയ്യാറാകുക… ഇതൊക്കെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങളാകുമ്പോള്‍ ആര്‍ക്കും അതിശയം തോന്നും. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സി. സുരേഷ്‌കുമാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും നാട്ടുകാര്‍ക്കൊപ്പം അദ്ദേഹം എന്നുമുണ്ടാകും, ഡോക്ടറായും പൊതു പ്രവര്‍ത്തകനായും, നല്ല ഭക്ഷണ സംസ്‌കാരത്തിന്റെ പ്രചാരകനായും.

1997ലാണ് ഡോ. സി.സുരേഷ്‌കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തുന്നത്. കുറച്ചുകാലം പാലക്കാടും പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലിചെയ്തു. പിന്നീട് പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിയ അദ്ദേഹം ഇവിടെ നിന്ന് മാറിയതേയില്ല. ഇടയ്‌ക്ക് ഒരു സ്ഥലംമാറ്റം ഉണ്ടായെങ്കിലും അത് നടപ്പിലായില്ല. ഡോ. സുരേഷിനെ മാറ്റരുതെന്നാവശ്യപ്പെടാന്‍ ഒരു നാട് ഒന്നടങ്കമുണ്ടായിരുന്നു. 27 വര്‍ഷം പാറശ്ശാല ആശുപത്രിയില്‍ ജോലി ചെയ്ത അദ്ദേഹം അവിടെ ആര്‍എംഒ ആയും സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. 2010 ല്‍ സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വന്നപ്പോള്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി. സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായും അതിനുശേഷം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായും ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഡോ. സുരേഷ്‌കുമാറാണ്. ജീവനക്കാരുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഇക്കാലത്താണ് ഇവിടെ പുരോഗതിയുണ്ടായത്. നാട്ടുകാരുടെ സഹായത്തോടെ സര്‍ക്കാര്‍ പണം ഉപയോഗിക്കാതെ നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കി. പറശ്ശാല ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച സമയത്ത്, ആ ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് നാലുതവണ ‘മികച്ച താലൂക്ക് ആശുപത്രി’ എന്ന ബഹുമതി ലഭിച്ചു. ശുചിത്വ മിഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ് തുടങ്ങിയ സംഘടനകളില്‍ നിന്നുമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന്റെ സേവനത്തെ അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു.

ഡോക്ടര്‍ എന്നതിലുപരി പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം തിളങ്ങി. നല്ല ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേറെയും. ആയൂര്‍വേദ കോണ്‍ഗ്രസുകള്‍, ശാസ്ത്രപഠന ശില്പശാലകള്‍, കാര്‍ഷിക മേളകള്‍, പരിസ്ഥിതി സെമിനാറുകള്‍… കേരളത്തില്‍ ശ്രദ്ധേയമായ മഹാമേളകള്‍ക്കു പിന്നിലെ നിശബ്ദ സംഘാടകനായിരുന്നു ഡോ. സി.സുരേഷ് കുമാര്‍. എബിവിപി വഴിയാണ് സംഘാടന രംഗത്തേക്കുള്ള പ്രവേശനം. സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ദേശീയ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ‘സ്വദേശി ശാസ്ത്രപ്രസ്ഥാനം’ എന്ന സംഘടനയുടെ പിറവിയോടെയാണ് സുരേഷ് കുമാര്‍ പൊതുമേഖലയില്‍ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയായി. പിന്നീട് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വൈദ്യന്മാര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ച് സുരേഷ് കുമാര്‍ രൂപീകരിച്ച, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) വികസന കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവ–സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, നല്ല ഭക്ഷണ സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കി സിസ്സ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സിസ്സയുടെ പരിപാടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തിയത്, ഈ സംഘടനയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതാണ്. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന്റെ ചെയര്‍മാനും വഞ്ചിപൂവര്‍ ഫണ്ടിന്റെ ഗവേണിങ്‌ബോഡി അംഗവുമാണ് ഡോ. സി.സുരേഷ്‌കുമാര്‍.

കോഴിക്കോട് അന്നം ഫെസ്റ്റിവല്‍, ആറന്മുളയില്‍ ചക്ക മഹോത്സവം, വെള്ളായണിയില്‍ വാഴമഹോത്സവം, തിരുവനന്തപുരത്ത് ആറന്മുള വള്ളസദ്യ തുടങ്ങി നിരവധി വ്യത്യസ്തമായ മേളകള്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്കും ജനറല്‍ കണ്‍വീനറെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കി. നല്ല ഭക്ഷണവും ആരോഗ്യപരമായ ജീവിതശൈലിയുമാണ് ഡോ. സുരേഷ് കുമാറിന്റെ പ്രഭാഷണങ്ങളിലും ബോധവത്ക്കരണങ്ങളിലും പ്രധാന വിഷയം.

‘Fast Food: The Lure and the Trap’ എന്ന ഇംഗ്ലീഷ് പുസ്തകത്തില്‍, ഫാസ്റ്റ് ഫുഡിന്റെ യുവജനാരോഗ്യത്തിലേക്കുള്ള ദോഷഫലങ്ങള്‍ അദ്ദേഹം സമഗ്രമായി വിശകലനം ചെയ്യുന്നു. നാടന്‍ പശു, അന്നവും സംസ്‌കാരവും, കിഴങ്ങുവര്‍ഗങ്ങളുമായി ബന്ധപ്പെട്ട പാചകരീതികള്‍, ആരോഗ്യഭക്ഷണവും ന്യൂട്രസ്യൂട്ടിക്കല്‍സും, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by