പാട്ന: ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും ഓപ്പറേഷന്‍ സിന്ദൂറിലൂടെ കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ കാരാക്കാട്ടില്‍ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലിരുന്ന് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം മായ്ച്ചവരുടെ ഒളിത്താവളങ്ങള്‍ സൈന്യം നാമാവശേഷമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനില്‍ സുരക്ഷിതരാണെന്ന് കരുതിയ ഭീകരരെ ഒറ്റ നീക്കത്തിലൂടെ സൈന്യം മുട്ടുകുത്തിച്ചു.
രാജ്യത്തിനകത്തോ പുറത്തോ പ്രവര്‍ത്തിക്കുന്ന എല്ലാ ശത്രുക്കള്‍ക്കെതിരെയുമാണ് ഭാരതത്തിന്റെ പോരാട്ടം. ഭീകരതയോടും നക്സലിസത്തോടും സഹിഷ്ണുതയില്ല. ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. ഭീകരത വീണ്ടും തലപൊക്കിയാല്‍, അതിനെ ഒളിത്താവളത്തില്‍ ചെന്ന് ഉന്മൂലനം ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു.
ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ജിതന്‍ റാം മാഞ്ചി, ഗിരിരാജ് സിങ്, രാജീവ് രഞ്ജന്‍ സിങ്, ചിരാഗ് പാസ്വാന്‍, നിത്യാനന്ദ് റായ്, സതീഷ് ചന്ദ്രദുബെ, ഡോ. രാജ്ഭൂഷണ്‍ ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: