Kerala

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവര്‍ഷം വന്‍തോതില്‍ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരുമെന്നും വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതല്‍ ജൂണ്‍ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1,894 പേര്‍ താമസിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തെ ശക്തമായ മഴയും കാറ്റും 144 വീടുകള്‍ തകര്‍ത്തു. ആലപ്പുഴ ജില്ലയില്‍ മെയ് 30ന് 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലക്കാട് ജില്ലയില്‍ കാലവര്‍ഷം 23 വീടുകള്‍ കൂടി തകര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
കോഴിക്കോട് ജില്ലയില്‍ കക്കയം ഡാമില്‍ ജലനിരപ്പ് 756.7 മീറ്ററിലെത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ 216 വീടുകള്‍ തകര്‍ന്നു.
കോട്ടയം ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ 675 പേര്‍ താമസിക്കുന്നു. 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിനാല്‍ മൂവാറ്റുപുഴയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കെഎസ്ഇബിക്ക് 7.9 കോടി രൂപയുടെ നഷ്ടമുണ്ടായി.ഇടുക്കി ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, 130 വീടുകള്‍ തകര്‍ന്നു. കൊല്ലം ജില്ലയില്‍ 164 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
കാസര്‍കോട് ജില്ലയില്‍ 326 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.
വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായി. 13 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ 242.74 ഹെക്ടര്‍ കൃഷി നശിച്ചു,
തൃശ്ശൂര്‍ ജില്ലയില്‍ 4 വീടുകള്‍ പൂര്‍ണമായും 177 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കെ.എസ്.ഇ.ബിക്ക് 2960.3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 748.82 ലക്ഷം രൂപയുടെ കൃഷിനാശം ജില്ലയില്‍ ഉണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by