പൂനെ: ഭാരത ചരിത്രത്തിലാദ്യമായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പാസിങ് ഔട്ട് പരേഡില്‍ 17 പെണ്‍കുട്ടികള്‍ മാര്‍ച്ച് ചെയ്തു. ഇന്നലെ പൂനെ ഖഡക്‌വാസ്ലയിലെ എന്‍ഡിഎ കാമ്പസില്‍ അക്കാദമിയുടെ 148-ാമത് കോഴ്സിന്റെ പാസിങ് ഔട്ട് പരേഡിലാണ് മുന്നൂറിലധം പുരുഷ കേഡറ്റുകള്‍ക്കൊപ്പം വനിതാ കേഡറ്റുകളും മാര്‍ച്ച് ചെയ്തത്. ഭാരതത്തില്‍ എന്‍ഡിഎയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ബാച്ചാണിത്. കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ വനിതാ കേഡറ്റുകള്‍.
സുപ്രീംകോടതി ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് 2022ല്‍ വനിതാ കേഡറ്റുകള്‍ക്ക് എന്‍ഡിഎയില്‍ ചേരാന്‍ അവസരം ലഭിച്ചത്. ആറു ബാച്ചുകളിലായി (148 മുതല്‍ 153 വരെ) 126 വനിതാ കേഡറ്റുകള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിവിഷന്‍ കേഡറ്റ് ക്യാപ്റ്റന്‍ ശ്രിതി ദക്ഷ് ബാച്ചിലര്‍ ഓഫ് ആര്‍ട്സ് സ്ട്രീമില്‍ ഏറ്റവുമുയര്‍ന്ന റാങ്ക് നേടി. കേഡറ്റ് ലക്കികുമാര്‍ സയന്‍സ് സ്ട്രീമിലും, ബറ്റാലിയന്‍ കേഡറ്റ് ക്യാപ്റ്റന്‍ പ്രിന്‍സ് കുമാര്‍ സിങ് കുശ്വാഹ കമ്പ്യൂട്ടര്‍ സയന്‍സ് സ്ട്രീമിലും, കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ സിങ് നേഗി ബിടെക് സ്ട്രീമിലും ഒന്നാം സ്ഥാനത്തെത്തി.
ദല്‍ഹി ആസ്ഥാനമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) നിന്നു ബുധനാഴ്ച കേഡറ്റുകള്‍ക്കു ബിരുദങ്ങള്‍ സമ്മാനിച്ചു. 84 കേഡറ്റുകള്‍ക്കു ബിഎസ്‌സി ബിരുദവും, 85 പേര്‍ക്കു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും, 59 പേര്‍ക്കു ബാച്ചിലര്‍ ഓഫ് ആര്‍ട്സ് (ബിഎ) ബിരുദവും 111 പേര്‍ക്കു ബിടെക് ബിരുദവും ലഭിച്ചു. മിസോറം ഗവര്‍ണറും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ ഡോ. വി.കെ. സിങ്ങായിരുന്നു പരേഡ് റിവ്യൂവിങ് ഓഫീസര്‍. എന്‍ഡിഎയില്‍ നിന്നു പാസ് ഔട്ടായ ശേഷം കേഡറ്റുകള്‍ അവരുടെ അതതു പ്രീ കമ്മിഷനിങ് അക്കാദമികളിലേക്കു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: