തിരുവനന്തപുരം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേരള പോലീസ് കേസെടുത്തു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആലപ്പുഴ മാന്നാറില്‍ നടന്ന സംഭവത്തിലാണ് ഗവര്‍ണറെ എട്ടാം പ്രതിയാക്കി കേസെടുത്തത്. 2019ല്‍ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കേസില്‍ 2022ലാണ് കുറ്റപത്രം നല്‍കിയത്. കണ്ടാലറിയാവുന്നവരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെയും മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിനെയും പ്രതിയാക്കിയിരിക്കുന്നത്. എട്ടാം പ്രതിയാക്കി കുറ്റപത്രം നല്‍കുമ്പോള്‍ ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണറാണ്. ഗവര്‍ണര്‍ ആകുന്നതിന് മുമ്പുള്ളത് ക്രിമിനല്‍ കേസ് ആണെങ്കില്‍പോലും കുറ്റപത്രം നല്‍കാനാകില്ലെന്ന് നിയമവിദഗ്ദധര്‍ പറയുന്നു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിന്‍വലിച്ചുവെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനുശേഷമാണ് ഗവര്‍ണറെ ഉള്‍പ്പെടെ പ്രതിയാക്കിയത്. ഇപ്പോള്‍ മറ്റു പ്രതികള്‍ക്ക് സമന്‍സ് ലഭിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്.
കണ്ടാലറിയാവുന്ന 10 പേര്‍ എന്നായിരുന്നു എഫ്‌ഐആറില്‍. എന്നാല്‍ ഇതിലേക്ക് ശ്രീധരന്‍ പിള്ളയുടെയും രാജഗോപാലിന്റെയും പേര് ഉള്‍പ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധമില്ലാത്ത തനിക്കെതിരെ കുറ്റപത്രം നല്‍കിയ കേരളസര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നതെന്നും പോലീസുകാര്‍ക്ക് പോലും സാമാന്യ ബുദ്ധിയില്ലാത്ത അവസ്ഥയാണെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: