തിരുവനന്തപുരം: കാല വര്‍ഷം ശക്തി പ്രാപിച്ചിരിക്കെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പതിവുപോലെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ രാഷ്‌ട്രീയം പറയുകയല്ല.എന്നാല്‍ ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കണ്‍മുന്‍പില്‍ ദുരനുഭവമായി നില്‍ക്കുമ്പോള്‍ അത്തരം അവസ്ഥകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിലവില്‍ കേരളത്തിലെ ഡാമുകളില്‍ റൂള്‍ കര്‍വ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്‌മെന്റില്‍ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂര്‍വ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ കേരളം വീഴ്ച വരുത്തിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്നത്.
സംസ്ഥാനത്തെ നഗരങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടായി മാറുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പിഡബ്ല്യുഡി റോഡുകള്‍ താറുമാറായി, കോടതി പോലും സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ ശകാരിച്ചു .
അപകട സാധ്യതയുള്ള മരങ്ങള്‍ കണ്ടെത്തി മുറിച്ചുനില്‍ക്കുന്ന നടപടി മുന്‍കൂട്ടി സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് റെയില്‍, റോഡ് ഗതാഗതങ്ങള്‍ മരം വീണ തടസപ്പെടുന്നത്. ഇതേ പ്രശ്‌നം തന്നെയാണ് കെഎസ്ഇബിയും നേരിട്ടത് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പതിനായിരത്തിയിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നത്. മറിഞ്ഞു വീണ ഭൂരിഭാഗം മരങ്ങളും മഴയ്‌ക്ക് മുന്‍പേ മുറിച്ചുമാറ്റാന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ ഏകോപനമില്ലായ്മ കാര്യങ്ങളെ കൂടുതല്‍ അവതാളത്തിലാക്കുന്നു.
മഴ അലര്‍ട്ട് നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും, ഒരു മണിക്കൂര്‍ നീളുന്ന വാര്‍ത്താസമ്മേളനം നടത്തുകയും അല്ലാതെ കാലവര്‍ഷത്തെ നേരിടാന്‍ യാതൊരു മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ല.
പി.എം. ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ സിപിഎം അട്ടിമറിച്ചതോടെ നിരവധി നിര്‍ദ്ധനരാണ് സുരക്ഷിതമായ വീടില്ലാതെ ഈ മഴയില്‍ ആശങ്കയില്‍ കഴിയുന്നത്. ഇടുക്കിയില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകളുടെ മേല്‍ക്കൂരയും ഭിത്തിയും ഇളകി വീണ് ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ കഴിയുന്ന ജനങ്ങളും ആശങ്കയിലാണ്. സുരക്ഷിതമല്ലാത്ത ഫ്‌ലാറ്റുകളില്‍ കഴിയാന്‍ പേടിയാകുന്നു എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2018ലേതുപോലെ അര്‍ദ്ധരാത്രിയില്‍ അറിയിപ്പ് നല്‍കി ജനങ്ങളെ വെള്ളത്തില്‍ മുക്കാതെ, ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപിയുടെ പഞ്ചായത്ത്, ജില്ലാതലത്തിലുള്ള പ്രവര്‍ത്തകരോട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമായി ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ണമായും സേവനസജ്ജരായി രംഗത്തുണ്ടാവും. ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര സഹായം ജനങ്ങള്‍ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മറന്നു പോകുന്നതായും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: