തൃശൂര്‍ : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു.രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന് ലഭിച്ചു.
മഞ്ഞപ്പിത്ത ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രൂപേഷ്.മുഖ്യമന്ത്രിയുടെ ഉറപ്പും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തടസമില്ലെന്ന് ജയില്‍ വകുപ്പും കുടുംബത്തെ അറിയിച്ചു.
കുടുംബവുമായി രൂപേഷ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ‘ബന്ദിതരുടെ ഓര്‍മ്മകള്‍’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചത്.
പുസ്തകത്തില്‍ കവി കെ സച്ചിദാനന്ദന്‍ അടക്കം മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടിട്ടുണ്ട്.ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി രൂപേഷ് പ്രത്യേക നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി നിരാഹാര സമരത്തിലേക്ക് രൂപേഷ് കടന്നത്. നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുസ്തകത്തിന് അനുമതി നല്‍കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: