ന്യൂദൽഹി : ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ . പാക് ഭീകരത ലോകത്തെ അറിയിക്കാൻ എത്തിയ സർവകക്ഷി സംഘത്തിന് പൂർണ്ണ പിന്തുണയാണ് ഇന്തോനേഷ്യ നൽകുന്നത് .
ഭീകരതയുടെ അപകടങ്ങളെക്കുറിച്ചും അതിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യൻ എംപിമാർ പറഞ്ഞപ്പോൾ, ഇന്തോനേഷ്യ അതിനോട് യോജിക്കുകയും എല്ലാ രൂപത്തിലുമുള്ള ഭീകരതയെ എതിർക്കുന്നതിനെക്കുറിച്ച് പിന്തുണ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സംഘടനയായ ഇസ്ലാം സംഘടനയായ നഹ്‌ലത്തുൽ ഉലമയാണ് ഇതിൽ മുൻപന്തിയിൽ ഉള്ളതും. ‘ തങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണെന്നും, ഭീകരതയ്‌ക്കെതിരെ പോരാടുമ്പോൾ, തങ്ങൾ ഒരുമിച്ച് പോരാടുമെന്നും ‘ നഹ്‌ലത്തുൽ ഉലമ പറഞ്ഞു.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘം, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന നുണകൾ തുറന്നുകാട്ടുകയും, വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ച് നടത്തുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇന്ത്യൻ എം പി മാർ പറഞ്ഞ വാക്കുകൾ ശ്രവിച്ചവരിൽ നഹ്‌ദലത്തുൽ ഉലമയിലെ അംഗങ്ങളുമുണ്ടായിരുന്നു . സംയുക്ത പോരാട്ടത്തിലൂടെ ഈ ഭീകരത അവസാനിപ്പിക്കണമെന്ന് ഈ സംഘടനയിലെ മുതിർന്ന അംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞു. ‘ ലോകത്ത് സമാധാനം ഉണ്ടാകണം. പാകിസ്ഥാൻ ചെയ്യുന്നതുപോലെ ഒരു രാജ്യത്തും ആരും ഇത്തരം ദുഷ്പ്രവൃത്തികൾ ചെയ്യാൻ പാടില്ല. മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരമായ കാര്യമാണ്. അതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലീങ്ങൾ തന്നെയാണ്.പൊതുവായ പോരാട്ടത്തിലൂടെ മാത്രമേ ഭീകരതയെ ഇല്ലാതാക്കാൻ കഴിയൂ . ഇന്ത്യയെപ്പോലെ, ഇന്തോനേഷ്യയും തീവ്രവാദത്തിന്റെ ഇരയാണ്. അതുകൊണ്ട് തന്നെ, ഇന്ത്യ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും ‘ – ഇസ്ലാമിക സംഘടനയുടെ പ്രസിഡന്റ് ഉലീൽ അബ്ഷർ അബ്ദുള്ള വ്യക്തമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: