രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
എതിരാളികള്‍ പോലും ആദരവോടെ കാണുന്ന സവിശേഷ വ്യക്തിത്വം. അടുത്തറിഞ്ഞവര്‍ക്ക് രാമന്‍പിള്ള അങ്ങനെ പലതുമാണ്. പരമേശ്വര്‍ജി, കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍ തുടങ്ങിയ നേതാക്കളാണ് കേരളത്തില്‍ ിജെപിക്ക് അടിത്തറ പാകിയത്. ഇവരുടെ ജീവചരിത്രവും പാര്‍ട്ടിയുടെ ചരിത്രവും ഒന്നായിപ്പോവുന്നതിന്റെ കാരണവും മറ്റൊന്നല്ല. പരമേശ്വര്‍ജിക്കുശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി എത്തിയ രണ്ടാമനായിരുന്നു രാമന്‍പിള്ള. പതിവ് രാഷ്‌ട്രീയക്കാരനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തന്‍. പ്രസംഗങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും കൃത്യമായ അകലം പാലിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളിലൂന്നിയ സവിശേഷ ശൈലിയായിരുന്നു അദ്ദേഹത്തിന്. അന്ന് കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി ഒരു പാര്‍ട്ടി കെട്ടിപ്പടുക്കുക അത്ര എളുപ്പമായിരുന്നില്ല. ജനസംഘമെന്നു കേള്‍ക്കുന്ന മാത്രയില്‍ തന്നെ വാതിലടയുന്നകാലം. മുഖ്യാധാരാ രാഷ്‌ട്രീയ പാര്‍ട്ടികളോട്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാരോട്, പ്രത്യയശാസ്ത്രപരമായും ശാരീരികമായും ഏറ്റുമുട്ടലുകള്‍ പതിവായിരുന്ന കാലം. അതൊന്നും പക്ഷേ രാമന്‍പിള്ളയുടെ ആദര്‍ശ യാത്രയ്‌ക്ക് തടസ്സമായില്ല.
എഴുത്തും വായനയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. രാഷ്‌ട്രീയത്തോടൊപ്പം സാമൂഹികവും ചരിത്രപരവുമായ അറിവും അന്വേഷണവും പുതിയ തലമുറയ്‌ക്കു മാതൃകയാണ്. ജനസംഘത്തില്‍ തുടങ്ങി ജനതാ പാര്‍ട്ടിയിലൂടെ ബിജെപിയിലെത്തി നില്‍ക്കുമ്പോള്‍ ആശയ പ്രചാരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളേറെയും അദ്ദേഹം എഴുതിയതാണെന്നു കാണാം. സ്വയം എഴുതുകയും മറ്റുള്ളവരെ എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രാഷ്‌ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന ഏത് വിഷയം ഉരുത്തിരിഞ്ഞുവരുമ്പോഴും അതിന് പിന്നിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന ലേഖനമോ ലഘുരേഖയോ വേണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുമായിരുന്നു. ഒരു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഡോക്യുമെന്റേഷനായി അതിപ്പോഴും നിലനില്‍ക്കുന്നു.
ആ കാലഘട്ടത്തില്‍ നടന്ന പഠന ശിബിരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍, ഏറെ ആശയപരവും വ്യക്തിപരവുമായ, ഇഴയടുപ്പം വളര്‍ത്തിയ പഠനശിബിരങ്ങളെപ്പറ്റി പഴയ തലമുറയില്‍പ്പെട്ട നേതാക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. വല്ലാത്തൊരു കൂട്ടിപ്പിടുത്തമായിരുന്നു അതിനെന്ന് അവര്‍ പറഞ്ഞറിയാം. വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വീകരിക്കാറുള്ള മാതൃകാപരമായ നിലപാട് എടുത്തുപറയേണ്ടതുണ്ട്. അവിടെയും അദ്ദേഹം കാലത്തിനുമുന്നേ നടന്നുവെന്നു കാണാം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംസ്ഥാനതല ശിബിരത്തില്‍ കേരളത്തിലെ പരിസ്ഥിതിയും സഹകരണ മേഖലയും വിശദമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി കേട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ചവിട്ടുപടിയാണ് സഹകരണ സംഘം തെരഞ്ഞെടുപ്പെന്നും അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. കാലം അതു ശരിയെന്നു തെളിയിച്ചു. ഈ രണ്ടു മേഖലകളെയും അഭിസംബോധന ചെയ്യുന്ന നേതാക്കന്മാര്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
ഒരുകാലത്ത് പൊതുപ്രവര്‍ത്തകര്‍ നാടിനും നാട്ടാര്‍ക്കും കൊടുക്കാന്‍ വേണ്ടിവന്നവരായിരുന്നു. കാലം മാറിയപ്പോള്‍ കാഴ്ചപ്പാടും മാറി. കൊടുക്കാന്‍ വന്നവരുടെ ഇടം എടുക്കാന്‍ വന്നവര്‍ കയ്യേറി. അഴിമതി അലങ്കാരമായി. ഉയര്‍ന്ന മാര്‍ക്കുവാങ്ങി പാസായ വിദ്യാര്‍ത്ഥികളെ പത്രക്കാര്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് നാം കാണാറുണ്ട്. ഭാവിയില്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ ഒരാള്‍ പോലും പൊതുപ്രവര്‍ത്തകനാകണമെന്നു പറഞ്ഞുകേട്ടിട്ടില്ല. കുറ്റം പറഞ്ഞിട്ടു കാര്യമല്ല. അവര്‍ എല്ലാം കാണുന്നുണ്ടല്ലോ. എന്നാല്‍ സ്വജീവിതം തന്നെ സമൂഹത്തിന് കൊടുക്കാന്‍ തയ്യാറായവര്‍ അന്യംനിന്നു പോയിട്ടില്ലെന്ന് രാമന്‍പിള്ളയെപ്പോലുള്ളവര്‍ നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ സായാഹ്നത്തിലും കര്‍മോത്സുകനാണ് അദ്ദേഹം.
ഒന്‍പത് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതയാത്രയെ സൂക്ഷ്മമായി നോക്കിക്കാണുന്ന ആര്‍ക്കും ഒരു കാര്യം ഉറപ്പിച്ചു പറയാനാവും – നീതിയുടെ, സത്യത്തിന്റെ, ധര്‍മ്മത്തിന്റെ ഭാഗത്ത് എക്കാലവും അടിയുറച്ചു നിന്ന രാഷ്‌ട്രീയ നേതാവായിരുന്നു അദ്ദേഹം. പക്ഷപാതമില്ലാതെ നീതിക്കായി നിലകൊണ്ട പോരാളി. ‘ധര്‍മ്മം ശരണം ഗച്ഛാമി’ എന്ന ആത്മകഥയിലും പക്ഷപാതമില്ലാത്ത നീതി നിലപാടുകള്‍ ത്രസിച്ചുനില്‍ക്കുന്നത് നമുക്ക് കാണാനാവും.
ആഗോള മദ്യ ഉപയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. മാനസിക പ്രയാസം നേരിടുന്നവരുടെ നിര കേരളീയരുടെയത്ര മറ്റെങ്ങുമില്ല. അരാഷ്‌ട്രീയക്കാരുണ്ടാകാമെങ്കിലും രാഷ്‌ട്രീയ ബോധമുള്ളവര്‍ അധികവും ഉള്ളത് കേരളത്തിലാണെന്നാണ് വയ്പ്.
എന്നാല്‍ അവബോധമുള്ള രാഷ്‌ട്രീയ നേതൃത്വമില്ലായ്മയിലും കേരളം ഒന്നാംസ്ഥാനത്തുതന്നെയാണ്. പട്ടവും പനമ്പള്ളിയും ആര്‍.ശങ്കറും എംഎന്നും ടിവിയും ഇ.എം.എസ്സും കെ ജി മാരാരുമൊക്കെ കൈകാര്യം ചെയ്ത രാഷ്‌ട്രീയ വിഷയങ്ങള്‍ എടുത്തു പെരുമാറാന്‍ അധികമാളുകള്‍ ഇന്ന് ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല. അപൂര്‍വ്വമായുള്ള ആ നേതൃനിരയില്‍ ഗണനീയ സ്ഥാനമാണ് കെ. രാമന്‍പിള്ള സാറിനുള്ളത്. വായിച്ചാല്‍ തീരാത്ത അക്കാദമിക് വാലുകളില്ലെങ്കിലും വാലുള്ള മഹാത്മാക്കളേക്കാളേറെ വിവരവും വിവേകവും അത് യഥാവിധി പ്രയോഗിക്കാനുള്ള വൈഭവവും സ്വായത്തമാക്കിയ, അല്ലെങ്കില്‍ ജന്മസിദ്ധമായുള്ള നേതാവാണ് രാമന്‍പിള്ള സര്‍.
ഭാരതീയ പാരമ്പര്യവും സംസ്‌കാരവും ഇതിഹാസവും പുരാണവും ചരിത്രവുമൊക്കെ നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഇഷ്ട വിഷയമാക്കി മെരുക്കിയെടുത്തു. സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളോടൊപ്പം രാഷ്‌ട്രീയവും കൈകാര്യം ചെയ്യുന്നു എന്നത് പ്രത്യേകതയുള്ളതാണ്. മറ്റ് രാഷ്‌ട്രീയ നേതാക്കളില്‍നിന്ന് വ്യത്യസ്തമായ വ്യക്തിത്വത്തിനുടമയാക്കുന്നതും ഈ പ്രത്യേകതയാണ്.
സമ്പന്ന, സവര്‍ണ വടക്കേ ഇന്ത്യന്‍ പ്രസ്ഥാനമെന്നാണ് ആര്‍എസ്എസിനെയും ഭാരതീയ ജനസംഘത്തെയും കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഒരുകാലത്ത് ആക്ഷേപിച്ചിരുന്നത്. സഹ്യപര്‍വ്വതത്തിനപ്പുറം അത് കടന്നുവരാന്‍ വിടില്ലെന്ന ദൃഢനിശ്ചയവുമായി വിപ്ലവ വായാടികള്‍ അണിനിരന്ന കാലഘട്ടം. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് കര്‍മ്മരംഗത്തിറങ്ങിയ യുവനിര നീണ്ടതായിരുന്നില്ല. അമിതാവേശവും സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള ആര്‍ത്തിയുമില്ലാത്ത ജനസംഘ- ബിജെപി നേതൃത്വം ആണ് സംഘടനയ്‌ക്ക് എല്ലാ കാലവും കരുത്തുപകരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതല ഞാന്‍ ഏറ്റെടുക്കുമ്പോള്‍ മുന്നോട്ടു വെച്ച കാഴ്ചപ്പാട് വികസിത കേരളം എന്നതാണ്. കേരളത്തിന്റെ വികസനം കൂടി പൂര്‍ത്തിയായാലേ നരേന്ദ്ര മോദിയുടെ വികസിത ഭാരതം പൂര്‍ത്തിയാകു. രാമന്‍പിള്ള സര്‍ ഉള്‍പ്പെടെയുള്ള ബിജെപി യുടെ മുതിര്‍ന്ന നേതാക്കള്‍ മുന്‍പേ നടന്ന് പകര്‍ന്നു തന്നതും ആ സന്ദേശമാണ്.
ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനം പിന്നാക്കം പോകുമ്പോള്‍ കേരളത്തെ വികസന വഴിയില്‍ നയിക്കാനുള്ള ശക്തിയും മുതിര്‍ന്ന നേതാക്കളില്‍ നിന്നു കൂടി ലഭിക്കുന്നു. പരിചയപ്പെട്ടവര്‍ക്കെല്ലാം മതിപ്പും ബഹുമാനവും സൃഷ്ടിക്കുന്ന രാമന്‍ പിള്ള സാറിന്റെ സ്വഭാവ വൈശിഷ്ട്യം അധികമാളുകള്‍ക്ക് ഇല്ലാത്തതാണ്. നവതി ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: