ന്യൂദല്‍ഹി: ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം വേണ്ടെന്നും പകരം ഇനി അമേരിക്കയില്‍ മാത്രം ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിച്ചാല്‍ മതിയെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണിന്റെ ഉല്‍പാദനം തുടരുമെന്നും തമിഴ്നാട്ടില്‍ പുതിയ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്നും ടിം കുക്ക് പറഞ്ഞു.
തമിഴ്നാട്ടില്‍ ഇപ്പോഴേ ഒരു ഐ ഫോണ്‍ ഉല്‍പാദനം കേന്ദ്രം ഉണ്ട്. ഇനി രണ്ടാമത് ഒരു ഫാക്ടറി കൂടി തുറക്കാന്‍ പോവുകയാണ്. ഫോക്സ് കോണ്‍ ഇതിനായി 150 കോടി ഡോളര്‍ മുടക്കിക്കഴിഞ്ഞതായി അറിയിച്ചിട്ടുണ്ട്. ഫോക്സ് കോണിന്റെ ഇന്ത്യന്‍ യൂണിറ്റായ യുഴാന്‍ ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡ് ആണ് ഇവിടെ ഐ ഫോണ്‍ ഡിസ്പ്ലേ യൂണിറ്റിന്റെ ഉല്‍പാദനം ആരംഭിക്കുക.
ഇന്ത്യയിലെ ഐ ഫോണ്‍ ഉല്‍പാദനം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും യുഎസില്‍ എത്തുന്ന ഫോണുകള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാലും വേണ്ടില്ല, ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ലെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ നിലപാട്.
ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിയ്‌ക്കാന്‍ ചൈനയുടെ ചെലവ് തന്നെയേ വരൂ എന്നാണ് കണക്ക്. ഇനി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഐ ഫോണ്‍ 25 ശതമാനം അധികം തീരുവയോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്താല്‍ പോലും അമേരിക്കയില്‍ ആ ഐ ഫോണ്‍ ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവേ വരൂ. അമേരിക്കയിലെ തൊഴിലാളികളുടെ കനത്ത കൂലിയാണ് പ്രശ്നം. ഇന്ത്യയില്‍ നിന്നുള്ള ഐ ഫോണ്‍ കയറ്റുമതി കുത്തനെ വര്‍ധിക്കുകയാണ്. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 ഏപ്രിലില്‍ 76 ശതമാനത്തിന്റെ വര്‍ധനവുണ്ട്. ഇന്ത്യയില്‍ നിന്നും 2025 ഏപ്രിലില്‍ പോയത് 30ലക്ഷം ഐ ഫോണുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: