തിരുവനന്തപുരം: കപ്പല്‍ മുങ്ങി കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ക്ക് താത്ക്കാലിക സഹായമായി 1000 രൂപ വീതം നല്‍കും.പുറമെ ആറ് കിലോ അരി വീതവും വിതരണം ചെയ്യും.
നിലവില്‍ ഏകദേശം 54 കണ്‍ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ അടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരത്തടിഞ്ഞ കണ്ടൈനറുകളില്‍ നിന്ന് നര്‍ഡില്‍സ് എന്ന ചെറിയപ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്ലീനിംഗ് പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ തീരത്തിന്റെ സംരക്ഷണത്തിന് നാം തന്നെ മുന്നോട്ട് ഇറങ്ങണം. പൊലീസ്, എസ്.പി.സി, ആപ്ത മിത്ര, സിവില്‍ ഡിഫെന്‍സ് വളണ്ടീയര്‍മാരെ പെല്ലറ്റ് അടിഞ്ഞ എല്ലാ തീരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഡ്രോണ്‍ സര്‍വേ ഈ സ്ഥലങ്ങളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
എം.എസ്.സി കമ്പനി കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്തെ പരിസ്ഥിതി ആഘാതം, തൊഴില്‍ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ ചെലവുകള്‍ കണക്കാക്കണം. കപ്പല്‍ പൂര്‍ണമായും കേരളതീരത്ത് നിന്നും മാറ്റണം എന്നും ആവശ്യപ്പെട്ടു. കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതിനും നര്‍ഡില്‍സ് കൈകാര്യം ചെയ്യാനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കപ്പല്‍ അപകടം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് വന്ന് അടിഞ്ഞാല്‍ അത് വൃത്തിയാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം അതോറിറ്റി നല്‍കും. കടലില്‍ ഒഴുകി നടക്കുകയോ വലയില്‍ കുടുങ്ങുകയോ ചെയ്യുന്ന വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ എടുത്ത് ബോട്ടില്‍ കയറ്റരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയെക്കുറിച്ച് വിവരങ്ങള്‍ അപ്പോള്‍ തന്നെ അധികൃതര്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ ഭാരം കൂടുതലുള്ളതായതിനാല്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയത് ആയിട്ടാണ് പറയുന്നത്. ഇപ്പോള്‍ അപകടമൊന്നും ഇല്ല. മത്സ്യം ഉപയോഗിക്കാതിരിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: