തിരുവനന്തപുരം: സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പ്പറേഷനുകളിലും നടന്ന വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, ഡോ.കെ.വാസുകി എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26ഉം, കൂടിയത് 53 വാര്‍ഡുകളുമുണ്ടാകണം. കോര്‍പ്പറേഷനുകളില്‍ അവ യഥാക്രമം 56 ഉം 101 ഉം ആണ്.
2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളുമാണ് വര്‍ദ്ധിച്ചത്.
ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളില്‍ 17337 വാര്‍ഡുകളും, 87 മുനിസിപ്പാലിറ്റികളില്‍ 3241 വാര്‍ഡുകളും, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകളുമാണുണ്ടാകുക. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ e-gazette വെബ്‌സൈറ്റില്‍ (www.compose.kerala.gov.in) ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: