കൊച്ചി : സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിര്‍മാണം വൈകരുതെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. നിയമനിര്‍മാണമെന്ന് നടത്താനാകുമെന്ന് അടുത്തയാഴ്ച അറിയിക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. എന്നാല്‍ സിനിമാ മേഖലയിലെ ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ സാവകാശം തേടി. കാലതാമസം ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഏപ്രില്‍ അവസാനമോ ഈ മാസം ആദ്യമോ സിനിമ കോണ്‍ക്ലേവ് നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് ആഗസ്റ്റ് രണ്ട്, മൂന്ന് ദിവസങ്ങളില്‍ നടത്താന്‍ പുന:ക്രമീകരിച്ചതായി ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
നിയമനിര്‍മാണം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകള്‍ സംബന്ധിച്ച അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ വിശദീകരിച്ചു. ഹർജികള്‍ ഒമ്പതിന് പ്രത്യേക ബഞ്ച് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: