വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’യുടെ നിര്‍ണായക രംഗങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കാണാതായെന്ന് വിവരം. ചിത്രത്തിലെ വിഎഫ്എക്‌സ് ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കാണ് കാണാതായത്. ഹാര്‍ഡ് ഡിസ്‌കുമായി വിഷ്ണു മഞ്ചുവിന്റെ ഓഫിസില്‍ തന്നെയുള്ള ആളാണ് കൊണ്ടു പോയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ ഫിലിം നഗര്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നായകനായ വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്ന യുവതി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും നിലവില്‍ കാണാനില്ല. മുംബൈയില്‍ നിന്ന് സിനിമയുടെ ഹാര്‍ഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയര്‍ വഴി അയച്ചിരുന്നു.
ഈ ഹാര്‍ഡ് ഡ്രൈവ് ഓഫീസ് ബോയ് രഘു കൈപറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ നിര്‍മ്മാതാവ് ഫിലിം നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്‌ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് അടക്കം വലിയ താരനിരയുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് കണ്ണപ്പ. ജൂണ്‍ 27ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: