മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.
കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രദേശത്ത് റോഡ് നിർമിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്നാണ് ട്രാൻസ്‌പോർട്ട് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയിട്ടില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ദ സമിതി കണ്ടെത്തി.
ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെ തന്നെ കേന്ദ്രം കരാറുകമ്പനിയായ കെഎൻആർ കൺസ്‌ട്രക്ഷൻസിനെ ഡീബാർ ചെയ്തിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിംഗ് കൺസൾട്ടന്റ് (എച്ച് ഇ സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജർ എം അമർനാഥ് റെഡ്ഡിയെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘം സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ ജിമ്മി തോമസ്, ഡോ അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: