കോഴിക്കോട്: പുതിയ കടവ് ബീച്ചിന് സമീപം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബേപ്പൂർ സ്വദേശി ഷാജിറിന്റെയും അനുഷയുടെയും മകനെയാണ് ഇതര സംസ്ഥാനക്കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമായത്. മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബീച്ചിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇവർ പിടിച്ച് പൊക്കിയെടുത്ത് ചാക്കിൽ കയറ്റാൻ നോക്കി. ഇത് കണ്ടുനിന്ന ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കി. തുടർന്ന് നാട്ടുകാരെത്തി ബീച്ചിലേക്കോടിയ പ്രതികളെ പിടികൂടുകയായിരുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നടക്ക് പുറമെ നല്ല രീതിയിൽ മലയാളം സംസാരിക്കുന്നവർ കൂടിയാണ് പിടിയിലായ രണ്ടുപേരും. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: