മലയാളികളുടെ പ്രിയ സംവിധായകനായി മാറിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. തുടരും സിനിമ വൻ വിജയം ആയതോടെ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ തരുൺ മൂർത്തി ഏറെ സന്തോഷത്തിലാണ്. വളരെ ചുരുക്കം സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും, കൈവച്ചതെല്ലാം പൊന്നാക്കിയ ഒരാൾ കൂടെയാണ് തരുണ്‍ മൂര്‍ത്തി.
തന്റെ സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഒരു മടിയും ഇല്ലാത്ത ഒരു സംവിധായകനാണ് തരുൺ മൂർത്തി. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിൽ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പുതിയ ആര്‍ടിസ്റ്റുകളെ എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. സൗദി വെള്ളക്കയിലും തുടരുമിലുമൊക്കെ ചെറിയ വേഷത്തിലെത്തിയ അമ്പിളിയെന്ന നാടക കലാകാരിയെ കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹം ഉത്തരം നൽകിയത്.
തരുൺ മൂർത്തിയുടെ വാക്കുകൾ:
‘ അമ്പിളി ചേച്ചിയെന്ന ഒരു ചേച്ചിയുണ്ട്. അവര്‍ ഒരു നാടക കലാകാരിയാണ്. സൗദി വെള്ളക്കയില്‍ അയല്‍വക്കക്കാരിയുടെ ഒരു വേഷം ചെയ്തിട്ടുണ്ട്. അതുപോലെ തുടരുമില്‍ ലാലേട്ടനൊപ്പം കാറില്‍ എസ്.എന്‍.ഡി.പിയുടെ കൊടി പിടിച്ച് ഇരുന്ന് പോകുമ്പോള്‍ ചുമ്മാ ഇരുന്നങ്ങ് തള്ളുകാ എന്ന് പറയുന്ന ചേച്ചി. പൈങ്കിളിയില്‍ സജിന്‍ ഗോപുവിന്റെ അമ്മയായിട്ട് ത്രൂ ഔട്ട് വേഷം ചെയ്തിട്ടുണ്ട്. അവരെ ഞാന്‍ വളരെ അഭിമാനത്തോട് കൂടിയാണ് കാണുന്നത്.
അമ്പിളി ചേച്ചിയെ സൗദി വെള്ളക്കയ്‌ക്ക് വേണ്ടി ഓഡീഷന്‍ ചെയ്തത് ഡയറക്ഷന്‍ ടീമാണ്. അവരാണ് എനിക്ക് ഇവരുടെ വീഡിയോ അയച്ചു തരുന്നത്. ഈ വീഡിയോ കണ്ടതും ഞാന്‍ എക്‌സൈറ്റഡായി.ഉഗ്രന്‍ ആര്‍ടിസ്റ്റാണ്. ചെറിയ വേഷമാണ്. എന്തായാലും ഈ ചേച്ചിയെ നമുക്ക് വേണമെന്ന് പറഞ്ഞു. ലൈഫില്‍ വലിയ ട്രാജഡികളൊക്കെ ഉണ്ടായി ഏതാണ്ട് ഒരു സൂയിസൈഡ് എന്നൊക്കെ വിചാരിക്കുന്ന ഒരു സിറ്റുവേഷനില്‍ നിന്നാണ് ചേച്ചിയെ നമ്മള്‍ കാണുന്നത്.
ഫാമിലിയില്‍ കുറേ ട്രാജഡി ഉണ്ടായിരുന്നു. ഭയങ്കര ട്രോമയായിരുന്നു. ചേച്ചിക്ക് ഇനി മുന്നോട്ട് ലൈഫില്ല എന്ന് പറയുന്ന മൊമെന്റിലാണ് ഞാന്‍ ചേച്ചിയെ സിനിമയിലേക്ക് വിളിക്കുന്നത്. ഈ കഥയൊന്നും നമുക്കറിയില്ല.നമ്മള്‍ ഒരു നല്ല ആര്‍ടിസ്റ്റിനെ കണ്ട് വിളിക്കുകയാണ്. അങ്ങനെ ചേച്ചി സെറ്റില്‍ വരികയാണ്. ഭയങ്കര മെലിഞ്ഞാണ് ചേച്ചി. ഒരു നൈറ്റിയൊക്കെ ഇട്ടാണ് വന്നത്. കൈകൂപ്പിയാണ് നില്‍ക്കുന്നത്. ഉള്‍വലിഞ്ഞ് നില്‍ക്കുന്ന പോലെയാണ്.
ടെറസിന്റെ മുകളില്‍ തുണി വിരിച്ചോണ്ട് അയല്‍വക്കത്ത് നില്‍ക്കുന്ന രമ്യാ സുരേഷിന്റെ കഥാപാത്രത്തോട് ചേച്ചീ ഇന്നും ചാള തന്നെയാണോ എന്ന് ചോദിക്കുന്നതാണ് സീന്‍.ഈ ചേച്ചി എല്ലായിടത്തും നോക്കുന്നുണ്ട്. ഡയറക്ടര്‍ സര്‍ ആരാണ് ഒന്നു കാണാന്‍ പറ്റുമോ ഒരു അനുഗ്രഹം മേടിക്കാനാ എന്നൊക്കെ പറയുന്നുണ്ട്. ഞാനിത് ഹെഡ്‌സെറ്റ് വെച്ചിരിക്കുന്നതുകൊണ്ട് കേള്‍ക്കാം.
ഇവര്‍ ഇങ്ങനെ വിറയ്‌ക്കുന്നുണ്ട്. വെപ്രാളവും കാണാം. ഞാന്‍ അടുത്തേക്ക് ചെന്നിട്ട് ചേച്ചീ ഞാനാ ഡയറക്ടര്‍ എന്ന് പറഞ്ഞപ്പോള്‍ എന്റെ മോനെ എനിക്ക് മനസിലായില്ല മോനെ എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി. മോന്‍ എന്റെ ദൈവമാണെന്നൊക്കെ പറഞ്ഞാണ് ചേച്ചി സംസാരിക്കുന്നത്. എന്ത് ദൈവം ചേച്ചീ എന്നൊക്കെ ചോദിച്ചു. എന്റെ മുന്നില്‍ തെളിഞ്ഞ വെളിച്ചമാണെന്നൊക്കെ പറഞ്ഞ് ചേച്ചി അവരുടെ കഥ പറഞ്ഞപ്പോഴാണ് ഇതൊക്കെ അറിഞ്ഞത്.
ഡയലോഗ് പറയാന്‍ വേണ്ടി മാത്രം ചേച്ചി ഒന്നും പറയണ്ട. അയലില്‍ തുണി വിരിച്ചിട്ട് സ്വാഭാവികമായി ചെയ്യുക. തട്ടില്‍ നാടകം കളിക്കുന്ന പോലെയാണ് നമ്മള്‍ ഇത് ചെയ്യാന്‍ പോകുന്നത് എന്ന് പറഞ്ഞു. എനിക്ക് ആ ആര്‍ടിസ്റ്റുമായി കണക്ട് ചെയ്യാന്‍ ആ ഒരു പോയിന്റ് മതിയായിരുന്നു. അവര്‍ അതാണ് ചെയ്യുന്നത്. ചേച്ചീ നമ്മള്‍ സിനിമയാണ് ചെയ്യാന്‍ പോകുന്നത്. തട്ടേല്‍ കളിക്കുന്ന നാടകമൊന്നും ഇവിടെ വേണ്ട, ചേച്ചി സിനിമ സിനിമയായിട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ അവര്‍ തീര്‍ന്നു.
ഞാന്‍ ഇത് പറഞ്ഞതും ആ മോനെ, ചെയ്യാം മോനെ എന്ന് പറഞ്ഞു. സീന്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഹെഡ് സെറ്റ് വെച്ചാണ് ഇരിക്കുന്നത് ചേച്ചി അവിടെ ടെറസില്‍ നിന്നിട്ട് സകല ദൈവങ്ങളേയും വിളിക്കുകയാണ്. ദൈവങ്ങളേ ഈ പടം വലിയ ഹിറ്റായേക്കണേ, ലോകം മൊത്തം അറിയുന്ന സിനിമയാകണേ, ഞാന്‍ ആദ്യമായിട്ട് ചെയ്യുന്ന സിനിമ ലോകത്ത് എല്ലാവരും അറിയുന്ന സിനിമയായി മാറിയേക്കണേ എന്ന് പറയുന്നത് ഞാന്‍ ഹെഡ് സെറ്റില്‍ കേള്‍ക്കുകയാണ്.
അവരെ കണ്‍വിന്‍സ് ആക്കാനും കോണ്‍ഫിഡന്റ് ആക്കാനും ഒരു വാചകമേ എനിക്ക് വേണ്ടി വന്നുള്ളൂ. ചേച്ചീ നമ്മള്‍ തട്ടേല്‍ കളിക്കുന്ന നാടകം പോലെ അങ്ങ് ചെയ്താല്‍ മതി. അതാണ് ഞാന്‍ ഒരു ആര്‍ടിസ്റ്റിനെ ട്യൂണ്‍ ചെയ്യുന്ന ഒരു രീതി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക