മഴക്കാലം ആസ്വാദ്യകരമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പക്ഷേ, കാലപ്രവാഹരത്തില്‍ മഴയിലും മഴക്കാലത്തിലും മഴയുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍, മഴക്കാലത്തെ പേടിപ്പെടുത്തുന്ന കാലമാക്കിമാറ്റിയിരിക്കുന്നു. നിശ്ചിത കാലത്ത് കൃത്യമായ സ്വഭാവത്തോടെ കാലവര്‍ഷമായും തുലാവര്‍ഷമായും മഴയെത്തിയിരുന്ന ഭൂപ്രദേശമായിരുന്നു കേരളം. ഈ രണ്ടു മഴക്കാലത്തേയും ആശ്രയിച്ചായിരുന്നു നമ്മുടെ കാര്‍ഷിക വൃത്തികള്‍. മഴയ്‌ക്കു കാലം തെറ്റാന്‍ തുടങ്ങിയതോടെ കാര്‍ഷികമേഖലയ്‌ക്കും താളം തെറ്റി. ക്രമേണ അതു ജനജീവിതത്തിന്റെ താളവും തെറ്റിച്ചു. ഇതു നമ്മുടെ കൃഷി മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തു. അതിനു പുറമെയാണ് തീവ്രമഴയും അതിശക്തമായ കാറ്റും ഇടിയും മിന്നലും കൊണ്ടുവരുന്ന നാശനഷ്ടങ്ങളും ജീവഹാനിയും.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടിമിന്നല്‍ അപകടങ്ങളും മരണവും ഗണ്യമായി വര്‍ധിച്ചത് കാലാവസ്ഥയിലും അന്തരീക്ഷഘടനയിലും വന്ന വ്യതിയാനത്തിന്റെ സൂചനയാവാം. ന്യൂനമര്‍ദ്ദവും മേഘവിസ്ഫോടനവും തീവ്രതയ്‌ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കാലവര്‍ഷം എന്നാല്‍ ഉരുള്‍ പൊട്ടലിന്റെയും പ്രളയത്തിന്റെയും കടലേറ്റത്തിന്റെയും മഹാമാരികളുടേയും പേടിപ്പെടുത്തുന്ന ഓര്‍മകള്‍ മനസ്സിലേക്കു കൊണ്ടുവരുന്ന കാലമായി മാറിപ്പോയിരിക്കുന്നു. സംസ്ഥാനത്തെ ഒന്നടങ്കം പല രീതിയില്‍ ബാധിക്കുന്നതാണ് തീവ്രമഴക്കാലം. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലും സമതലത്തില്‍ വെള്ളപ്പൊക്കവും തീരങ്ങളില്‍ കടലേറ്റവും കിഴക്കന്‍ മലകളില്‍ നിന്നുവരുന്ന വെള്ളത്തിന്റെ തള്ളലും എക്കാലത്തും ആശങ്കയുണ്ടാക്കുന്നതാണ്. മഴക്കാലം കഴിഞ്ഞാലും ഈ വെള്ളക്കെട്ടിന്റെ ദുരിതം ഏറെക്കാലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് തീരദേശത്തുള്ളവരും കുട്ടനാട് പോലെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരും. ഒരോ മഴക്കാലവും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ബക്കിനില്‍ക്കുമ്പോഴായിരിക്കും പുതിയ മഴക്കാലത്തിന്റെ വരവ്. അവിരാമം തുടരുന്ന ഈ പ്രക്രിയയ്‌ക്ക് ശാശ്വത പരിഹാരം കാണാന്‍ ഇന്നും നമുക്കു കഴിയുന്നില്ല എന്ന സത്യം ഓര്‍മിച്ചുകൊണ്ടുതന്നെ വേണം ഈ കാലവര്‍ഷത്തെക്കുറിച്ചും ചിന്തിക്കാന്‍.
കേരളത്തില്‍ കാലവര്‍ഷം ഇക്കുറി രണ്ടാഴ്ചയോളം നേരത്തെയാണ് എത്തിയത്. തുടക്കംതന്നെ ശക്തമായ മഴയോടെയായിരുന്നുതാനും. 2009 നുശേഷം ആദ്യമായാണ് മെയ് മാസത്തില്‍ കാലവര്‍ഷം കടുത്ത രൂപം കൈക്കൊള്ളുന്നതത്രേ. സംസ്ഥാനത്താകെ തീവ്രമഴ സാധ്യതയും നീണ്ട കാലവര്‍ഷവുമാണ് ഇത്തവണ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ കാലവര്‍ഷം സെപ്തംബര്‍ വരെ നീണ്ടു നിന്നേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. രണ്ടുമൂന്നുദിവസത്തെ ശക്തമായ പെയ്‌ത്തിനു ശേഷം മഴ ഒന്നു ഒതുങ്ങിയെങ്കിലും ഏതാനും ദിവസംകൂടി ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ ഒന്നുവരെ കനത്തമഴയുണ്ടായേക്കാം എന്നാണു സൂചന.
മധ്യവേനല്‍ അവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിനാണ്. തലേന്നുവരെയുള്ള കനത്ത മഴ അതിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ബാക്കിനില്‍ക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളും അന്തരീക്ഷത്തിലെ ഘടനാ മാറ്റവുമൊക്കെ ആഗോള പ്രതിഭാസമാണ്. നമ്മുടെ മാത്രം പ്രശ്നമല്ല. അതിന്റെ അനുരണനങ്ങളാണ് നമ്മിലേക്കും എത്തുന്നത്. പക്ഷേ, ഇവിടത്തെ സാഹചര്യത്തില്‍ അവയെ എങ്ങനെ നേരിടാമെന്ന്, അഥവാ അവയ്‌ക്കെതിരെ എന്തു മുന്‍കരുതല്‍ എടുക്കാം എന്ന ചിന്തയാണ് നമുക്കുവേണ്ടത്. അതു നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും. കാലവര്‍ഷം വരുന്നത് അപ്രതീക്ഷിതമായിട്ടല്ലല്ലോ. വരുമെന്ന് അറിയാമെന്നിരിക്കെ അത്യാവശ്യമായ മുന്‍കരുതലിന് ശ്രമിക്കാതിരിക്കുന്നതിനെ അനാസ്ഥ എന്നേ വിളിക്കാന്‍ പറ്റൂ. ഈ വര്‍ഷം കാര്യമായ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നതായി അറിവില്ല. പ്രകൃതിയെ നിലയ്‌ക്കു നിര്‍ത്താന്‍ മനുഷ്യനു കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കരുതലും മുന്നൊരുക്കവും വഴി അതിന്റെ പ്രഹരത്തിനു തീവ്രതകുറയ്‌ക്കാന്‍ കഴിയണമല്ലോ. അതാണല്ലോ ഭരണാധികാരികളില്‍ നിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്. ആവര്‍ത്തന വിരസമായ ഈ ആരോപണം പിന്നെയും ആവര്‍ത്തിക്കേണ്ടിവരുന്നത് മുന്‍പറഞ്ഞ അനാസ്ഥയുടെ ഫലം തന്നെയാണ്.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെങ്കിലും സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നു പിന്‍മാറാതിരിക്കാന്‍ പൊതുജനങ്ങളും മുന്‍പോട്ടുവരുമ്പോഴേ ഇത്തരം പ്രവൃത്തികള്‍ ശരിയായ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. ഒരോ പ്രദേശത്തും സന്നദ്ധ സംഘങ്ങളുണ്ടാക്കി സന്നദ്ധ പ്രവര്‍ത്തനത്തിന് ജനം തയ്യാറാകേണ്ട സമയം അതിക്രമിച്ചു. ജലപ്രവാഹത്തെ തടസപ്പെടുത്തുന്ന എന്തും ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് ഉണ്ടാകുന്ന പ്രശ്നത്തിനു കാരണമായേക്കാം. അവരവരുടെ പ്രദേശങ്ങളില്‍ തോടുകളും ഓടകളും ശുദ്ധീകരിച്ച് ജലപ്രവാഹം സുഗമമാക്കുകയും, അഴുക്കുകളും പാഴ് വസ്തുക്കളും നിറഞ്ഞവ വൃത്തിയാക്കുകയും ചെയ്യേണ്ട ചുമതല ജനം ഏറ്റെടുക്കുകയും മറ്റുള്ളവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന കാലം വരണം. പല വിദേശരാജ്യങ്ങളിലും അതു വന്നുകഴിഞ്ഞു. നമ്മുടെ വിദേശ അനുകരണ ഭ്രമം ഇത്തരം കാര്യങ്ങളില്‍ ആയിരിക്കട്ടെ. സര്‍ക്കാരും പൊതുജനവും കൈകോര്‍ത്തുള്ള പ്രവര്‍ത്തനമാണ് ഇനിയുള്ള കാലം ഓരോ നാടിനും ആവശ്യം. ഒരു പ്രദേശവും സുരക്ഷിതമെന്നു വിശ്വസിക്കാനാവാത്ത നിലയിലേക്കാണ് നാള്‍തോറും സാഹചര്യങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതു തിരിച്ചറിയാന്‍ നമുക്കു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: