മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങള്‍ എന്നു വിളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതും, കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും, ഓടകളിലേയും അഴുക്ക് ചാലുകളിലെയും വെള്ളം ശുദ്ധജലവുമായി ചേരുന്നതും, തണുത്തതും തുറന്നു വെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇവയെ ജലജന്യ രോഗങ്ങള്‍, കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍, മറ്റു സൂക്ഷ്മാണുക്കള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം. കോളറ, ടൈഫോയ്ഡ്, വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, ജപ്പാന്‍ ജ്വരം, പകര്‍ച്ച പനി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങള്‍ ഈ കാലാവസ്ഥയില്‍ ഉണ്ടാകുന്നു.
മഴക്കാലത്ത് കൊവിഡ് കൂടി പടരുന്നു എന്നത് ആശങ്കാജനകമായ അവസ്ഥയാണ്. ഭാരതത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലധികമായി. അതില്‍ പകുതിയോളം കേരളത്തിലാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും, കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതും എലിപ്പനിക്ക് കാരണമാകുന്നു. എലിയുടെയും മറ്റു രോഗാണുവാഹകരായ ജന്തുക്കളുടെയും മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയിലുള്ള ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം.
പ്രതിരോധ മാര്‍ഗങ്ങള്‍
- തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രം ഉപയോഗിക്കുക
- തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പടെ ഒഴിവാക്കുക
- ഭക്ഷണസാധനങ്ങള്‍ വൃത്തിയായി കഴുകി മാത്രം ഉപയാഗിക്കുക. നന്നായി പാകം ചെയ്തതും ചൂടോടു കൂടിയതുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കുക, ഇവ അടച്ചു സൂക്ഷിക്കുക.
- ജലം അടച്ചുവയ്‌ക്കുക
- ചിരട്ടകള്‍, ചെടിച്ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍ ഇവയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വെള്ളം കെട്ടിക്കിടന്ന് കൊതുകിന്റെ കൂത്താടികള്‍ വളരാന്‍ അനുവദിക്കരുത്.
- അശുദ്ധ ജലം അഥവാ മലിനജലം ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കണം.
കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക - അസുഖം ഉള്ളവര്‍ രോഗം ഇല്ലാത്തവരുമായി സമ്പര്‍ക്കത്തില്‍ വരരുത്, തൂവാലയോ മാസ്‌ക്കോ ഉപയോഗിച്ച് മൂക്കും വായും മൂടുക.
- പകര്‍ച്ചവ്യാധികളുണ്ടായാല്‍ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുക. സ്വയം ചികിത്സ, വ്യാജ ചികിത്സ ഇവ ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: