സ്റ്റാവംഗര്‍: ലോക ചെസിലെ ചാമ്പ്യനായ ഗുകേഷിന് 19ാം ജന്മദിനം അവിസ്മരണീയ ഓര്‍മ്മയായി മാറി. നോര്‍വെ ചെസ്സില്‍ രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ കളിയിലെ വിജയം ഗുകേഷിനെ സംബന്ധിച്ചിടത്തോളം മധുരതരമാണ്. കാരണം അട്ടിമറിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ ആണ്.
ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോടാണ് തോല്‍വി ഏറ്റുവാങ്ങിയതെങ്കില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയാണ് ഗുകേഷിനെ തോല്‍പിച്ചത്. ഗുകേഷ് നകാമറു പോരാട്ടം 16ാം നൂറ്റാണ്ടിലെ ഓപ്പണിംഗ് ശൈലിയായ ഇറ്റാലിയന്‍ ഗെയിമിലാണ് ആരംഭിച്ചത്. പിന്നീട് കളി മോഡേണ്‍ ബിഷപ് വേരിയേഷനിലേക്ക് നീങ്ങി. പോണ്‍ (കാലാള്‍) ഘടനയാണ് ഗുകേഷിന് കളിയില്‍ മുന്‍തൂക്കം നല്‍കിയത്. നകാമുറയുടെ കിംഗിന് മുന്‍പിലെ കാലാള്‍ ഘടന തകര്‍ത്തതും ഗുകേഷിനെ ശക്തനാക്കി. എന്‍ഡ് ഗെയിമില്‍ അതിസമര്‍ത്ഥമായി രണ്ട് കാലാളുകളുടെ മുന്‍തൂക്കവും ശക്തമായ കുതിരയുടെ പൊസിഷനും ഗുകേഷിന് അനുഗ്രഹമായി. വൈകാതെ ഹികാരു നകാമുറ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മെച്ചപ്പെട്ട ടൈം മാനേജ് മെന്‍റാണ് തന്നെ വിജയച്ചതിന് സഹായിച്ചതെന്നും ഗുകേഷ് പറഞ്ഞു. 13ാം നീക്കമാണ് ഹികാരുവിനെ ദുര്‍ബലനാക്കിയത്.
അമേരിക്കയുടെ ഫാബിയാനോ കരുവാന ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ചതോടെ രണ്ട് വിജയത്തോടെ ആറ് പോയിന്‍റ് നേടി ഫാബിയാനോ കരുവാന ലീഡ് ചെയ്യുകയാണ്. കളിയില്‍ ജയിക്കും എന്ന അമിതമായ ആത്മവിശ്വാസമാണ് അര്‍ജുന്‍ എരിഗെയ്സിക്ക് വിനയായത്. ഫ്രഞ്ച് ഡിഫന്‍സ് എന്ന ഓപ്പണിംഗിലാണ് ഇരുവരും കളിച്ചത്. എന്‍ഡ് ഗെയിമില്‍ ചെസ് ബോര്‍ഡിന്റെ നടുവില്‍ പെട്ട എരിഗെയ്സിയുടെ കിംഗിനെ ആക്രമിക്കാന്‍ ഫാബിയാനോ കരുവാനയിട്ട പദ്ധതി വിജയിച്ചു. കളിയുടെ തുടക്കത്തിലും മധ്യഗെയിമിലും ഇരുവരും തുല്യനിലയിലായതോടെ സമനില ചോദിക്കാനിരുന്നതാണ് ഫാബിയാനോ. പക്ഷെ താന്‍ വിജയിക്കും എന്ന ആത്മവിശ്വാസമുള്ളതിനാല്‍ എരിഗെയ്സി സമനിലയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു.
മാഗ്നസ് കാള്‍സന്‍ അഞ്ച് പോയിന്‍റോടെ രണ്ടാം സ്ഥാനത്തും അര്‍ജുന്‍ എരിഗെയ്സി നാലര പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുകയാണ്. ആദ്യ റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മൂന്നാം റൗണ്ടില്‍ ചൈനയുടെ വെയ് യിയോട് ക്ലാസിക് ഗെയിമില്‍ സമനില നേടിയെങ്കിലും ആര്‍മെഗെഡോണില്‍ തോല്‍വി ഏറ്റുവാങ്ങി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നതെന്ന് ചൈനയുടെ ഒന്നാം നമ്പര്‍ താരമായ വെയ് യി. .
കൊനേരു ഹംപിയ്‌ക്ക് വിജയം
ഇന്ത്യയുടെ കൊനേരു ഹംപി രണ്ടാമത് ഒരു വിജയം കൂടി നേടി ആറ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഉക്രൈന്‍ താരം അന്ന മ്യൂസിചുകും ഒരു ക്ലാസിക് വിജയവും രണ്ട് ആമഗെഡോണ്‍ വിജയവും നേടി ആറ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തുണ്ട്. സാറ കാദമിനെയാണ് ഹംപി തോല്‍പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: