ന്യൂദല്‍ഹി: ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകുമെന്നും. പല മടങ്ങ് വരുന്ന ജനസംഖ്യയുടെ ഭാരമുണ്ടെങ്കിലും ഇന്ത്യ 2047ല്‍ അമേരിക്കയെ വെല്ലുവിളിക്കുന്ന ശക്തിയായി മാറുമെന്നും ഇന്ത്യയുടെ ക്രയശേഷി അന്ന് യുഎസിന് തുല്യമാകുമെന്നും മാര്‍ട്ടിന്‍ വുള്‍ഫ്. ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറാന്‍ പോകുന്നുവെന്ന പ്രഖ്യാപനം എത്തിയതോടെ മാര്‍ടിന്‍ വുള്‍ഫിന്റെ ഇന്ത്യയെക്കുറിച്ചുള്ള പ്രവചനം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിലെ മുഖ്യ സാമ്പത്തിക കമന്‍റേറ്ററാണ് മാര്‍ടിന്‍ വുള്‍ഫ്. ഇന്ത്യ വിദേശമൂലധനം ആകര്‍ഷിക്കുന്ന കാന്തമായി മാറുമെന്ന 2023ലെ അദ്ദേഹത്തിന്റെ പ്രവചനം വിഖ്യാതമാണ്.
മോദിയുടെ വികസിത് ഭാരതം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്ന വര്‍ഷം കൂടിയാണ് 2047. “2047ല്‍ പോലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായിരിക്കും. അന്ന് യുഎസിന്റെ ജിഡിപി വളര്‍ച്ച 2.3 ശതമാനം മാത്രമായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ പര്‍ചേസിങ്ങ് പവര്‍ പാരിറ്റി യുഎസിന്‍റേതിന് തുല്യമായിരിക്കും”- മാര്‍ടിന്‍ വുള്‍ഫിന്റെ പ്രവചനം ഇങ്ങിനെ പോകുന്നു.
“വിദേശഇന്ത്യക്കാരുടെ ഭാഗത്ത് നിന്നുള്ള സംഭാവനയും ഇന്ത്യയ്‌ക്ക് തുണയാകും. യുഎസില്‍ ഉള്‍പ്പെടെ അസാധാരണമായ അധികാരമുള്ളവരാണ് വിദേശഇന്ത്യക്കാര്‍. മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും ഇന്ത്യ അനുഗൃഹീതമാണ്. ഇന്ത്യയുടെ സമ്പദ്ഘടനയെ ആധുനികവല്‍ക്കരിക്കാന്‍ ഇന്ത്യയുടെ മനുഷ്യവിഭവശേഷിക്ക് സാധിക്കും.” – അദ്ദേഹം പറയുന്നു.
മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെക്കുറിച്ച് മാര്‍ടിന്‍ വുള്‍ഫ് പറഞ്ഞത് ഈ ഭരണം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഒരിയ്‌ക്കലും തടസ്സമാകില്ലെന്നാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ സാമ്പത്തിക പുരോഗതിയാണ്. ഇന്ത്യയുടെ വളര്‍ച്ചയിലേക്കുള്ള യാത്ര മോദി ഭരണത്തില്‍ സുഗമമാകാതിരിക്കേണ്ട കാര്യമില്ലെന്നും മാര്‍ടിന്‍ വുള്‍ഫ് പറയുന്നു.
ലോകത്തിന് ഉല്‍പന്നങ്ങളുടെയും സേവനത്തിന്റെയും കാര്യത്തില്‍ ചൈനയ്‌ക്ക് പകരമാകാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇന്ത്യയ്‌ക്ക് ലോകത്ത് സവിശേഷമായ സ്ഥാനമുണ്ടെന്നും മറ്റ് രാജ്യങ്ങളെക്കൂടി നയിക്കാനും സക്രിയമാക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ചൈനയുടെ വളര്‍ച്ച തണുത്തുതുടങ്ങി. പക്ഷെ ഇപ്പോഴും പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ചൈന ഉല്‍പാദനത്തില്‍ ഏറെ മുന്‍പിലാണ്. ചൈനയെ വെല്ലുവിളിക്കാന്‍ ഇന്ത്യയ്‌ക്കേ സാധിക്കൂ. – അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: