ന്യൂദല്‍ഹി: വീട്ടില്‍ നിന്നും 1.5 അടിയോളം ഉയരത്തില്‍ കത്തിയതുള്‍പ്പെടെയുള്ള നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി അന്വേഷണ സമിതി നിര്‍ദേശിച്ചതായി ഇന്ത്യാ ടുഡേ വെളിപ്പെടുത്തല്‍. .ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് ഇന്ത്യാ ടുഡേയുടെ വെളിപ്പെടുത്തല്‍. ഭരണഘടനയുടെ 124, 218 വകുപ്പുകള്‍ പ്രകാരം യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്നാണ് ആവശ്യം. കുറ്റം ചെയ്ത ജഡ്ജിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 218ാം വകുപ്പ്. കേന്ദ്രസര്‍ക്കാര്‍ തന്നെ യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ആലോചിച്ചുവരുന്നതിനിടെയാണ് സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതേ നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യശ്വന്ത് വര്‍മ്മ ദല്‍ഹി കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ച സംഭവം ഉണ്ടായത്. ഈ സംഭവത്തെ തുടര്‍ന്ന് സുപ്രീംകോടതി അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിച്ചെങ്കിലും കേസുകള്‍ നല്‍കിയിട്ടില്ല. .
സുപ്രീംകോടതി സമിതി ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് അടുത്തദിവസം പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. അതിനിടെ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു എന്നാണ് ഇന്ത്യാ ടുഡേ അവകാശപ്പെടുന്നത്. ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്നും ഉറവിടം വെളിപ്പെടുത്താത്ത നിലയില്‍ ഇത്രയ്ക്കധികം തുക കണ്ടെത്തിയത് ഗുരുതരമാണെന്നാണ് സുപ്രീംകോടതി അന്വേഷണ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
കത്തിയ നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെയാണ് 1.5 അടി ഉയരത്തില്‍ നോട്ടുകെട്ടുകള്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയുടെ ദല്‍ഹിയിലെ തുഗ്ലക് റോഡിലെ വീട്ടിലെ സ്റ്റോര്‍റൂമില്‍ നിന്നും കണ്ടെത്തിയത്. മാര്‍ച്ച് 14ന് ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായപ്പോഴാണ് മുറിയില്‍ ഒന്നര അടിയോളം ഉയരത്തില്‍ അടുക്കടുക്കായി വെച്ചിരുന്ന നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ചതായി കണ്ടെത്തിയത്.
ഈ നോട്ടുകെട്ടുകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം നല്കുന്നതില് യശ്വന്ത് വര്‍മ്മ പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം കുറ്റം നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, തന്നെ കുടുക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് യശ്വന്ത് വര്‍മ്മ നല്കുന്ന മറുപടി. പക്ഷെ സുപീംകോടതി അന്വേഷണ സമിതിക്ക് ഈ വിശദീകരണം ബോധ്യപ്പെട്ടിട്ടില്ല.
“പക്ഷെ അന്വേഷണത്തില്‍ നോട്ടുകെട്ടുകള്‍ വര്‍മ്മയുടെ വീട്ടിലെ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം ഇത്രയും തുകയുടെ നോട്ടുകെട്ടുകള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം യശ്വന്ത് വര്‍മ്മയ്ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. പകരം അദ്ദേഹം കുറ്റം നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്.”- സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് പറയുന്നു.
തീപിടിത്തമുണ്ടായ മാര്‍ച്ച് 14-15ന് രാതിയില്‍ ജഡ്ജിയുടെ മകള്‍ ഉള്‍പ്പെടെ 17 പേര് വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പണം കണ്ടെത്തിയത്. രഹസ്യമായ നിലയിലുള്ള ഈ മുറിയുടെ പൂര്‍ണ്ണ നിയന്ത്രണം ജഡ്ജി വര്‍മ്മയുടെ കയ്യില്‍ തന്നെയാണെന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ടുകെട്ടിന് അടുത്തുണ്ടായിരുന്ന ഒരു മദ്യം സൂക്ഷിക്കുന്ന അറയുണ്ടായിരുന്നു. ഇതാണ് തീ ആളിക്കത്താന്‍ കാരണമായത്. വീട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കത്തിയ നോട്ടുകെട്ടുകള്‍ മാറ്റാന്‍ ശ്രമിച്ചതായും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതിന് 1.5 അടിയോളം ഉയരമുണ്ടായിരുന്നു. പാതി കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതും 1.5 അടിയോളം ഉയരമുണ്ടായിരുന്നു. സ്റ്റോര്‍ റൂമിന്റെ വാതില്‍ മുതല്‍ എതിരെയുള്ള ചുമര് വരെ നോട്ടുകെട്ടുകള്‍ അടുക്കിയിരുന്നതായി കേസന്വേഷിച്ച ദല്‍ഹി തുഗ്ലക് റോഡിലെ പൊലീസ് മേധാവി പറയുന്നു. ജഡ്ജിയുടെ സെക്രട്ടറി രാജേന്ദര്‍ സിംഗ് കാര്‍കിയാണ് സംഭവം ആദ്യമായി ജഡ്ജിയോട് റിപ്പോര്‍ട്ട് ചെയ്തത്. നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ച കാര്യം അറിയിക്കാന്‍ രാജേന്ദര്‍ സിംഗ് കാര്‍കി പലകുറി ജഡ്ജിയെ വിളിച്ചിരുന്നു.
നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ചപ്പോള്‍ ജസ്റ്റിസ് വര്‍മ്മ സ്ഥലത്തില്ലായിരുന്നു. അതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാത്രമല്ല വേറെ പരാതികളും ഇല്ലായിരുന്നു. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വന്ന പരാതികള്‍ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. പകരം കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് ഒരു തീരുമാനമെടുക്കട്ടെ എന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. എന്തായാലും കുറ്റപ്പെടുത്താന്‍ മാത്രമുള്ള മതിയായ തെളിവുകള്‍ ഉള്ളതിനാല്‍ വര്‍മ്മയെ ഇംപീച്ച് ചെയ്യണം എന്നാണ് സുപ്രീംകോടതിസമിതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു.
ഗുരുതരമായ കുറ്റമായതിനാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ വേണ്ടിയുള്ള ഇംപീച്ച് മെന്റ് പ്രക്രിയ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതായി സുപ്രീംകോടതി നിയോഗിച്ച കമ്മീഷന് നിര്‍ദേശിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു.
സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും കത്തയച്ചിരുന്നു. പിന്നീടാണ് സഞ്ജീവ് ഖന്നയുടെ കാലാവധി തീര്‍ന്നപ്പോള്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഗവായി എത്തിയിരിക്കുന്നത്.
ഇംപീച് മെന്റിനെ അനുകൂലിച്ച് ബിജെപി നേതാവ് നളിന്‍ കോഹ്ലി
ജഡ്ജിയുടെ വീട്ടില്‍ ഉറവിടം വെളിപ്പെടുത്താത്ത ഇത്രയ്ക്കധികം തുക കണ്ടെത്തിയ സംഭവം ഗൗരവമുള്ളതാണെന്നും ഇതിന് പിന്നിലെ സത്യം പുറത്തുവരണമെന്നും ബിജെപി നേതാവും അഭിഭാഷകനുമായ നളിന്‍ കോഹ്ലി പറഞ്ഞു. സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിരൂപീകരിച്ചത്. ജനാധിപത്യത്തിന്റെ നാലു തൂണുകളായ നീതിന്യായവകുപ്പിലായാലും(ജുഡീഷ്യറി) ഭരണനിര്‍വ്വഹണത്തിലായാലും (ലെജിസ്ലേച്ചര്‍) മാധ്യമരംഗത്തായാലും അഴിമതി അഴിമതി തന്നെയാണെന്നും അത് പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും നളിന്‍ കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: