കോട്ടയം: കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതുമായ വ്യാജ ഡീസല്‍ കേരളത്തിലും സുലഭം. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയിരുന്ന വില്‍പ്പന കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ആദ്യപടിയായി മത്സ്യ ബന്ധന ബോട്ടുകള്‍ക്കാണ് വില്‍പ്പനക്കാര്‍ വ്യാജ ഡീസല്‍ വിതരണം ചെയ്യുന്നത്. ചില തീരദേശ ഡീസല്‍ പമ്പുകള്‍ വഴിയും അനധികൃത യാര്‍ഡുകള്‍ വഴിയുമാണ് വ്യാജ ഡീസല്‍ വിറ്റു കൊണ്ടിരിക്കുന്നത്. തുച്ഛമായ വിലയുള്ള വ്യാജ ഡീസല്‍, ഡീസല്‍ എന്ന പേരില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്നും ഒന്നോ രണ്ടോ രൂപ കുറച്ചു മാത്രം വിറ്റ് കൊള്ള ലാഭമാണ് ഈ സംഘം നേടിക്കൊണ്ടിരിക്കുന്നത്.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ വ്യാജ ഡീസല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലും വില്‍പ്പന കേന്ദ്രങ്ങളിലും ‘ഓപ്പറേഷന്‍ ഫുവേഗോ മറീനോ’ എന്ന പേരില്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. അമ്പതില്‍ പരം കേന്ദ്രങ്ങളില്‍ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൂര്‍ണ്ണമായും നികുതി വെട്ടിച്ച് നടത്തുന്ന ഈ ശൃംഖലയില്‍പ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നത്. ഇത് വിറ്റ പമ്പുകള്‍ക്കും ഉപയോഗിച്ച ബോട്ടുടമകള്‍ക്കും എതിരെയും അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: