കോട്ടയം: സിബില്‍ റിപ്പോര്‍ട്ടില്‍ തെറ്റായ വിവരം നല്‍കിയതിനെത്തുടര്‍ന്നു വായ്പ നിഷേധിച്ചുവെന്ന പരാതിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂജപ്പുര, കറുകച്ചാല്‍ ശാഖകള്‍ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് ഉത്തരവിട്ടു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കോട്ടയം ചമ്പക്കര സ്വദേശിയായ റോബിന്‍ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇസാഫ് ബാങ്കില്‍ റോബിന്‍ വായ്പയ്‌ക്ക് അപേക്ഷിക്കുകയും ക്രെഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വായ്പ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്തു. റോബിന്റെ ക്രഡിറ്റ് റിപ്പോര്‍ട്ട് ആയി റൂബിന്‍ ജോസഫ് എന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ക്രഡിറ്റ് റിപ്പോര്‍ട്ടാണ് എസ്.ബി.ഐ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്കു നല്‍കിയത്. ബാങ്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ മൂലമാണ് റോബിന്റെ പേരിലുളള സിബില്‍ സ്‌കോറില്‍ വ്യത്യാസം വരുകയും വായ്പ നിരസിക്കപ്പെടുകയും ചെയ്തത്. റോബിന്‍ എസ്.ബി.ഐ. കറുകച്ചാല്‍ ശാഖ മാനേജരെ സമീപിക്കുകയും സിബില്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 2004 മുതലുള്ള ദീര്‍ഘകാല വായ്പ എടുത്തതായി റിപ്പോര്‍ട്ടില്‍ കാണിക്കുകയും ചെയ്തതായി കണ്ടെത്തി. എന്നാല്‍ ആ സമയത്ത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നെന്നും വായ്പയൊന്നും എടുത്തിരിക്കാന്‍ കഴിയില്ലെന്നും റോബിന്‍ വ്യക്തമാക്കി. പരാതിക്കാരന്‍ പല തവണ ബന്ധപ്പെട്ടിട്ടും അനുകൂല നടപടി ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ പരാതിക്കാരന്‍ സമീപിച്ചത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ബാങ്കിന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ വിവര കൈമാറ്റം കണ്ടെത്തിയത്. നഷ്ടപരിഹാരമായി ഇരുബ്രാഞ്ചും 50,000 രൂപയും 5000 രൂപ വ്യവഹാര ചെലവായും നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും, ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: