India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

രണ്ട് വലിയ വഞ്ചനയുടെ ചരിത്രം പേറുന്ന നേതാവാണ് ഉദ്ധവ് താക്കറെയെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതില്‍ നമ്മുടെ ഓര്‍മ്മയില്‍ എളുപ്പം എത്തുന്നത് ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയുടെ തീരുമാനമാണ്.

Published by

മുംബൈ: രണ്ട് വലിയ വഞ്ചനയുടെ ചരിത്രം പേറുന്ന നേതാവാണ് ഉദ്ധവ് താക്കറെയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. അതില്‍ നമ്മുടെ ഓര്‍മ്മയില്‍ എളുപ്പം എത്തുന്നത് ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയുടെ തീരുമാനമാണ്.

ഉദ്ധവ് താക്കറെയുടെ ആജന്മശത്രുക്കളെ കൂട്ടുപിടിച്ചുള്ള ആദ്യത്തെ വഞ്ചന

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് മുന്‍പേ ഉദ്ധവ് താക്കറെ-ബിജെപി സഖ്യം ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനയ്‌ക്ക് 56 സീറ്റുകളും എന്‍സിപിയ്‌ക്ക് 54 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളും ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് 161 സീറ്റുകളോടെ മഹാരാഷ്‌ട്ര ഭരിയ്‌ക്കേണ്ടതായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദം ബിജെപിയ്‌ക്ക് നല്‍കാന്‍ മടിച്ചു. പകരം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ നിതാന്ത ശത്രുക്കളായ ശരദ് പവാറിന്റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ഉദ്ധവ് താക്കേറെ മുഖ്യമന്ത്രിയാകുകയും മകന്‍ ആദിത്യ താക്കറെയെ സീനിയര്‍ ശിവസേനാനേതാക്കളെ തഴഞ്ഞ് മന്ത്രിയാക്കുകയും ചെയ്തു. മൂന്ന് പാര്‍ട്ടികളും കൈകോര്‍ക്കുകവഴി വഞ്ചനയുടെ മഹാവികാസ് അഘാഡി എന്ന മുന്നണി രൂപം കൊണ്ടു. മഹാരാഷ്ട തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കളങ്കം ചേര്‍ത്ത അധ്യായം.

രാജ് താക്കറെ എന്ന രാഷ്‌ട്രീയക്കാരനെ തകര്‍ത്ത ആദ്യത്തെ വഞ്ചന

ഇതിന് മുന്‍പ് ഉദ്ധവ് താക്കറെ ഒരു വഞ്ചന നടത്തിയിരുന്നു. 1988ല്‍ ആയിരുന്നു അത്. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുണ്ടായിരുന്നത് മരുമകന്‍ രാജ് താക്കറെയായിരുന്നു. കാരണം രാജ് താക്കറെയായിരുന്നു ശിവസേനയുടെ യുവനേതാവ്. വ്യക്തിത്വത്തിലും ബാല്‍താക്കറെയുടെ കാര്‍ക്കശ്യസ്വഭാവം രാജ് താക്കറെയ്‌ക്കുണ്ടായിരുന്നു. ആക്രണോത്സുകത, മൂര്‍ച്ചയേറിയ പ്രസംഗം-ഇക്കാര്യങ്ങളില്‍ ബാല്‍താക്കറെയുടെ തനിസ്വരൂപമായിരുന്നു രാജ് താക്കറെയ്‌ക്ക്. ബാല്‍ താക്കറെയുടെ മൂന്നാമത്തെ മകനായ ഉദ്ധവ് താക്കറെയ വെറുമൊരു ഫൊട്ടോഗ്രാഫറായിരുന്നു. പിതാവിന്റെ ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഫൊട്ടോഗ്രാഫര്‍. പക്ഷെ 1990ല്‍ ഉദ്ധവിന് രാഷ്‌ട്രീയത്തില്‍ താല്‍പര്യംവന്നു.

1996ല്‍ ഒരു കൊലപാതകം നടന്നു. രമേഷ് കിണി എന്ന രാഷ്‌ട്രീയക്കാരന്റെ മൃതദേഹം പുണെയിലെ സിനിമാ ഹാളില്‍ കണ്ടെത്തി. വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് രാജ് താക്കറെയും ഗുണ്ടകളും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട രമേഷ് കിണിയുടെ ഭാര്യ ഷീല ആരോപിച്ചു. ഇത് ശിവസേനയ്‌ക്കകത്ത് വലിയ കോലാഹലം സൃഷ്ടിച്ചു. സിബിഐ കേസന്വേഷണത്തിന് വന്ന ശേഷം രാജ് താക്കറെയുടെ അനുയായി അശുതോഷ് റാണെയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും രാജ് താക്കറെയുടെ രാഷ്‌ട്രീയ ഭാവിയ്‌ക്ക് ഈ കൊലപാതകം മങ്ങലേല്‍പിച്ചു. ഈ അവസരം മുതലെടുത്ത് ഉദ്ധവ് താക്കറെ നേതാവായി ഉയര്‍ന്നുവന്നു. വിറകുവെട്ടാതെയും വെള്ളംകോരാതെയുമുള്ള രാഷ്‌ട്രീയ വിജയം. വൈകാതെ ശിവസേനയിലെ തീരുമാനം കൈക്കൊള്ളുന്ന നേതാവായി ഉദ്ധവ് മാറി. രാജ് തഴയപ്പെട്ടു. 2003 ആകുമ്പോഴേക്കും ഇരുവരും മുഖത്തോട് മുഖം കാണില്ലെന്ന നിലവന്നു. മറാത്തക്കാരല്ലാത്തവരെ ഉദ്ധവ് സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മറാത്തക്കാരല്ലാത്തവരെ തല്ലിയോടിക്കുകയായിരുന്നു രാജ് താക്കറെ. വഴക്ക് മൂത്തതോടെ രാജ് താക്കറെ പാര്‍ട്ടി വിട്ട് പുറത്തുപോയി. മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ചൂടുവെള്ളത്തില്‍ വീണ പൂച്ചയ്‌ക്ക് ഉദ്ധവ് താക്കറെയെ പേടി

ഇപ്പോഴിതാ മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും രാജ് താക്കറെയുടെ പാര്‍ട്ടിയും തമ്മില്‍ സഖ്യം ഉണ്ടാക്കണമെന്ന അഭിപ്രായം ഉയരുകയാണ്. രാജ് താക്കറെ തന്നെ മുന്നോട്ട് വെച്ച ഈ നിര്‍ദേശം ഉദ്ധവ് താക്കറെയ സ്വാഗതം ചെയ്തു. ഈ ആശയത്തിന് പിന്നിലെ സൂത്രധാരന്‍ ശരത് പവാറാണെന്ന് പറയപ്പെടുന്നു. പക്ഷെ പഴയൊരു വഞ്ചനയുടെ കണക്ക് ബാക്കിയുള്ളതിനാല്‍  പുതുതായി സഖ്യം രൂപീകരിക്കുകയാണെങ്കില്‍ കൃത്യമായി അധികാരം പങ്കുവെയ്‌ക്കണമെന്ന അഭിപ്രായമാണ് രാജ് താക്കറെയുടെ അനുയായികളായ നേതാക്കള്‍ താക്കീത് നല്‍കുന്നത്. ഉദ്ധവ് താക്കറെ കാര്യം നടന്നുകഴിഞ്ഞാല്‍ പുറത്തേക്കെറിയുമെന്ന ഭയമാണ് എംഎന്‍എസ് നേതാക്കള്‍ക്കുള്ളത്. കൃത്യമായി ധാരണയുണ്ടാക്കിയാല്‍ സഖ്യമാകാമെന്ന് കഴിഞ്ഞ ദിവസം രാജ് താക്കറെയ്‌ക്കൊണ്ട് പറയിച്ചത് ഉദ്ധവ് താക്കറെയുടെ ഈ വഞ്ചനയെക്കുറിച്ച് കൊണ്ടറിഞ്ഞതിനാലാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക