ന്യൂദല്‍ഹി: തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ഇന്ത്യ നല്‍കിയത് കോടികളുടെ തിരിച്ചടി. ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ചെയ്തിരുന്ന ചെലബി എന്ന തുര്‍ക്കി കമ്പനിയെ മുംബൈ വിമാനത്താവളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നും പുറത്താക്കിയതോടെയാണിത്.
ദേശസുരക്ഷയ്‌ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ചെലബിയെ പുറത്താക്കിയതായി തീരുമാനിച്ചത്.
ഇന്തോ-പാക് യുദ്ധത്തില്‍ തുര്‍ക്കി യുദ്ധക്കപ്പലയച്ചും ഡ്രോണുകള്‍ നല്‍കിയും പാകിസ്ഥാനെ സഹായിച്ചതാണ് ചെലബിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്.
എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് ഷെയറുള്ളതാണ് ചെലബി എന്ന ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി നിര്‍വ്വഹിക്കുന്ന തുര്‍ക്കി കമ്പനി. ഈ കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും പുറത്താക്കിയതോടെ 2500 കോടി രൂപയുടെ നഷ്ടമാണ് ഈ തുര്‍ക്കി കമ്പനിക്കുണ്ടായത്. മകള്‍ സുമയ എര്‍ദോഗാനും ഇതിലെ ഒരു പങ്ക് നഷ്ടമായി.
ഇന്ത്യയില്‍ നിന്നും പുറത്താക്കിയതോടെ ചെലബി എന്ന കമ്പനിയുടെ ഓഹരിവില 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2712 തുര്‍ക്കി ലിറ (തുര്‍ക്കിയുടെ കറന്‍സി) വിലയുണ്ടായിരുന്ന ചെലബിയുടെ ഇപ്പോഴത്തെ ഓഹരി വില 2009 തുര്‍ക്കി ലിറ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: