ന്യൂദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ ഏഴായി കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്. യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, തായ് വാന്‍, അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍പെട്ട ആസ്ത്രേല്യ, കാനഡ, ന്യൂസിലാന്‍റ്, യുകെ എന്നീ രാജ്യങ്ങളിലെ പ്രതിരോധവിദഗ്ധ സംഘമാണ് ഇന്ത്യയില്‍ എത്തുന്നത്.
ഇതാദ്യമായാണ് ഒരു ചൈനീസ് ആയുധം കീറിമുറിച്ചു പഠിക്കാന്‍ കയ്യില്‍ കിട്ടുന്നത്. ചൈനയുടെ ഏറ്റവും ആധുനികമായ മിസൈല്‍ എന്നാണ് പിഎല്‍15 മിസൈലിനെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ ഏറ്റവും ആധുനിക യുദ്ധ ജെറ്റായ ജെ10സിയില്‍ ഉപയോഗിക്കുന്ന മിസൈലാണ് പിഎല്‍15 മിസൈല്‍. ഇതിനെ വീഴ്‌ത്തിയത് ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് പിഎല്‍-15 മിസൈല്‍ ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിലം പൊത്തിയത്. ആദ്യമായി ഇന്ത്യയുടെ എയര്‍ മാര്‍ഷല്‍ ഭാരതിയാണ് ചൈനീസ് മിസൈല്‍ ഇന്ത്യ അടിച്ചിട്ട കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ചൈന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച പിഎല്‍-15ഇ എന്ന എയര്‍-ടു-എയര്‍ മിസൈല്‍ ഇന്ത്യ വെടിവെച്ചിട്ടതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിര്‍ണ്ണായക ലക്ഷ്യങ്ങള്‍ അടിച്ചുതകര്‍ക്കാന്‍ കുതിച്ചുവന്ന പിഎല്‍ 15ഇ മിസൈലിനെ ഇന്ത്യയുടെ എസ് 400 സുദര്‍ശന്‍ ചക്ര, ആകാശ് വ്യോമപ്രതിരോധ സംവിധാനം എന്നിവയാണ് അടിച്ചിട്ടത്. ചൈനയുടെ പിഎല്‍ 15 ഇയ്‌ക്ക് ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ സാധിച്ചില്ലെന്നും എയര്‍ മാര്‍ഷല്‍ ഭാരതി പറഞ്ഞിരുന്നു.
ഈ പിഎല്‍15നുള്ളില്‍ പല സങ്കീര്‍ണ്ണ സംവിധാനങ്ങളും അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നല്ലൊരു പ്രൊപല്‍ഷല്‍ സംവിധാനം ഈ മിസൈലില്‍ പ്രവര്‍ത്തിക്കുന്നു. ഇരട്ട പള്‍സ് മോട്ടോര്‍, ടു വേ ഡേറ്റാ ലിങ്ക്, ആക്ടീവ് റഡാര്‍ സീക്കര്‍, ഇനേര്‍ഷ്യല്‍ റഫറന്‍സ് യൂണിറ്റ് എന്നിവ ഇതിനുള്ളില്‍ ഉണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. യുദ്ധജെറ്റ് പറത്തുന്ന പൈലറ്റിന് കാണാവുന്ന ദൂരത്തിന് അപ്പുറമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ (ബിയോണ്ട് വിഷ്വല്‍ റേഞ്ച് -ബിവിആര്‍) പിഎല്‍ 15ഇ മിസൈലിന് കഴിവുണ്ട്. ചൈന എയര്‍ബോണ്‍ മിസൈല്‍ അക്കാദിയാണ് പിഎല്‍15ഇ വികസിപ്പിച്ചെടുത്തത്.
ചൈനയുടെ ആധുനിക മിസൈലിന് പിന്നിലെ സവിശേഷതകള്‍ എന്തൊക്കെ എന്ന് പഠിക്കുകയാണ് ലക്ഷ്യം. ചൈനയുടെ മിസൈല്‍ സാങ്കേതികവിദ്യയും മിസൈല്‍ കാര്യക്ഷമതയും എന്തെന്ന് ഈ വിദഗ്ധസംഘം വിശകലനം ചെയ്യും. പിഎല്‍15 മിസൈലിന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും പഠിക്കും. അതിനനുസരിച്ച് ചൈനയെ തകര്‍ക്കാവുന്ന മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ചൈനയുടെ ആയുധങ്ങള്‍ ഒരു യുദ്ധസാഹചര്യത്തില്‍ ഉപയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്. ആയുധനിര്‍മ്മാണത്തില്‍ ലോകത്തെ വെല്ലുന്ന ആയുധങ്ങള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന ചൈന ഇന്ത്യയ്‌ക്ക് മുന്‍പില്‍ പരാജയപ്പെടുന്നതാണ് പാകിസ്ഥാന്റെ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിലും ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന്, രണ്ട് ആക്രമണങ്ങളിലും ലോകം കണ്ടത്. പിഎല്‍15 മിസൈല്‍ മാത്രമല്ല, ചൈനയുടെ ആധുനിക യുദ്ധ ജെറ്റെന്ന് അവകാശപ്പെട്ട ജെഎഫ് 17ഉം ഇന്ത്യ വീഴ്‌ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: