കൊച്ചി :സംസ്ഥാനത്ത് ദേശീയപാത വിവിധ ഇടങ്ങളില്‍ തകര്‍ന്ന സംഭവത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി.ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്ന് കോടതി പറഞ്ഞു.
മലപ്പുറത്ത് റോഡ് തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. എന്താണ് സംഭവിച്ചതെന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നതിനാല്‍ മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം നല്‍കണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കൊച്ചിയിലെ അപകടാവസ്ഥയിലായ റോഡുകളുമായി ബന്ധപ്പെട്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.കാനയില്‍ ഒരാള്‍ വീണ് കഴിഞ്ഞാല്‍ 10 ലക്ഷം രൂപ എടുത്തു കൊടുക്കുമായിരിക്കും. എന്നാല്‍ അപകടം ഉണ്ടാകാതിരിക്കാനാണ് നടപടിയെടുക്കേണ്ടത്. എം.ജി റോഡിലെ നടപ്പാത തകര്‍ന്നു കിടക്കുന്നതിനെയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: