തിരുവനന്തപുരം :മില്‍മ ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു.ശനിയാഴ്ച രാവിലെ സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇതിന് പിന്നാലെയാണ് പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിയത്. രാത്രി 11 മുതല്‍ പാല്‍ ഉല്‍പ്പാദനം തുടങ്ങി. പണിമുടക്കിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തിലെ പാല്‍ വിതരണം മുടങ്ങിയിരുന്നു.
വിരമിച്ച എംഡി ക്ക് കാലാവധി നീട്ടി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മില്‍മ ദക്ഷിണ മേഖലയില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്ക് നടത്തിയത്. ഇതോടെ വിവിധ ജില്ലകളിലെ ഡയറികളുടെ പ്രവര്‍ത്തനം നിലച്ചു. മില്‍മയ്‌ക്ക് ഉണ്ടാകുന്ന നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വിഷയം ധരിപ്പിച്ചതായും സമരക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറെന്നും മന്ത്രി നേരത്തെ അറിയിക്കുകയുണ്ടായി.
മില്‍മ ഫെഡറേഷന്‍ എംഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ പങ്കെടുത്തില്ല. സമരം തുടരാനും തൊഴിലാളികള്‍ തീരുമാനിച്ചു. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ സംയുക്ത സമരം ആരംഭിച്ചതോടെ ദക്ഷിണമേഖലയ്‌ക്ക് കീഴില്‍ വരുന്ന എല്ലാ ജില്ലകളിലും ഡയറികളുടെ പ്രവര്‍ത്തനം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: