ലണ്ടന്‍: യുകെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി ഇന്ത്യയില്‍ നിന്നും കുടിയേറിയ ഹിന്ദുജ സഹോദരന്മാരുടെ കുടുംബത്തെ തെരഞ്ഞെടുത്തു. സണ്ടെ ടൈംസ് റിച്ച് ലിസ്റ്റ് 2025ല്‍ ആണ് ഗോപീചന്ദ് ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബത്തെ ഏറ്റവും സമ്പന്നരായ യുകെയിലെ കുടുംബമായി തെരഞ്ഞെടുത്തത്. 33.67 ലക്ഷം കോടി രൂപയാണ് ഇവരുടെ മൊത്തം ആസ്തി. ഡേവിഡ് റൂബന്‍ ഫാമിലിയാണ് ആസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.
നാല് സഹോദരന്മാര്‍ ചേര്‍ന്നാണ് ഹിന്ദുജ കുടുംബം. മൂത്തയാള്‍ എസ്.പി. ഹിന്ദുജ (ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ) 2023ല്‍ ആണ് അന്തരിച്ചത്. ഇപ്പോള്‍ ഗോപീചന്ദ് ഹിന്ദുജയാണ് കുടുംബബിസിനസിനെ നയിക്കുന്നത്. പ്രകാശ് ഹിന്ദുജ, അശോക് ഹിന്ദുജ എന്നിവരാണ് മറ്റ് രണ്ട് സഹോദരന്മാര്‍. 1914ല്‍ ഇവരുടെ അച്ഛന്‍ പരമാനന്ദ് ദീപ് ചന്ദ് ഹിന്ദുജയാണ് ഈ ഗ്രൂപ്പ് ബിസിനസ് ബോംബെയില്‍ ആരംഭിച്ചത്. പിന്നീട് മക്കള്‍ ഈ ബിസിനസ് വളര്‍ത്തി. അതുവരെ ഇറാനിലായിരുന്നു ഗ്രൂപ്പിന്റെ ആസ്ഥാനം. പക്ഷെ 1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെ ഹിന്ദുക്കളായ ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. മൂത്ത രണ്ട് പേരായ ഗോപീചന്ദ് ഹിന്ദുജയും ശ്രീചന്ദ് ഹിന്ദുജയും ചേര്‍ന്നാണ് ബ്രിട്ടനില്‍ കയറ്റുമതി ബിസിനസ് ആരംഭിച്ചത്. പ്രകാശ് ഹിന്ദുജ സ്വിറ്റ്സര്‍ലാന്‍റിലെ ജനീവയില്‍ ബിസിനസ് നിയന്ത്രിച്ചപ്പോള്‍ അശോക് ഹിന്ദുജ ഇന്ത്യയില്‍ ബിസിനസ് നിയന്ത്രിച്ചു.
11 പ്രധാനമേഖലകളില്‍ ഇവരുടെ ബിസിനസ് പരന്നുകിടക്കുന്നു. ഓട്ടോമോട്ടീവ്, ഓയില്‍, സ്പെഷ്യാല്‍റ്റി കെമിക്കല്‍സ്, ബാങ്കിംഗ്, ഫിനാന്‍സ്, ഐടി, ഐടിഇഎസ്, സൈബര്‍ സെക്യൂരിറ്റി, ഹെല്‍ത് കെയര്‍, ട്രേഡിംഗ്, അടിസ്ഥാനസൗകര്യവികസനം, മാധ്യമം, വിനോദവ്യവസായം, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
വിദേശത്ത് എണ്ണിത്തീരാത്ത അത്രയും ബിസിനസ് സംരംഭങ്ങള്‍
യുകെയില്‍ ബക്കിംഗ്ഹാം പാലസിനടുത്ത് 25 ബെഡ് റൂമുകളുള്ള വീട് ഇവര്‍ക്കുണ്ട്. ഇതിന്റെ ആസ്തി 50 കോടി ഡോളര്‍ വരും. കാള്‍ടന്‍ ഹൗസ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസില്‍ സ്വന്തം കെമിക്കല്‍ പ്ലാന്‍റ് ഉണ്ട്. കാനഡയില്‍ ആണ് ഇന്‍ഡസ്ട്രീയല്‍ ഫ്ലൂയിഡ് ഉല്‍പാദിപ്പിക്കുന്ന കമ്പനി. അമേരിക്കയിലെ ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഔട്ട് സോഴ്സിംഗ് ബിസിനസിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന കമ്പനിയാണ്. ബ്രസീലില്‍ ഗള്‍ഫ് ഓയില്‍ പ്ലാന്‍റ് ഉണ്ട്. ലോകത്തിലെ നാലാമത്തെ വലിയ ബസ് നിര്‍മ്മാണക്കമ്പനിയായ അശോക് ലെയ്ലന്‍റ് ആഫ്രിക്കയിലാണ് ആസ്ഥാനം. സ്വിറ്റ്സര്‍ലാന്‍റിലെ ഏറ്റവും വലിയ ബാങ്കായ ഹിന്ദുജ ബാങ്ക് ഈ ഗ്രൂപ്പിന്‍റേതാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഔദ്യോഗിക പങ്കാളിയാണ് ഹിന്ദുജ ഗ്രൂപ്പ്. ലണ്ടനിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഉല്‍പാദനകമ്പനിയായ ഒപ്റ്റെയര്‍ ഹിന്ദുജ ഗ്രൂപ്പിന്‍റേതാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫീസ് ഹിന്ദുജ സഹോദരന്മാര്‍ സ്വന്തമാക്കി. ജര്‍മ്മനിയിലും സ്പെയിനിലും വന്‍ കെമിക്കല്‍ പ്ലാന്‍റുകളുണ്ട്. പറഞ്ഞുതുടങ്ങിയാല്‍ എണ്ണിത്തീരാത്ത അത്രയും ബിസിനസ് സംരംഭങ്ങള്‍ ഈ ഗ്രൂപ്പിനുണ്ട്.
ഇനിയും പിരിയാതെ സഹോദരന്മാര്‍
നാല് സഹോദരന്മാരില്‍ മൂത്തയാളായ എസ്.പി.ഹിന്ദുജയ്‌ക്ക് ഓര്‍മ്മക്കുറവുണ്ടാക്കുന്ന ഡിമന്‍ഷ്യ എന്ന രോഗം ബാധിച്ചതോടെ കുടുംബത്തില്‍ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. ഈ സഹോദരന്മാര്‍ ചേര്‍ന്നുള്ള ബിസിനസ് മക്കളും കൊച്ചുമക്കളുമായി വളര്‍ന്നെങ്കിലും ഇതുവരെയും വിഭജിട്ടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ആസ്തി ഇത്രയും വലുതായി നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ അശോക് ലെയ് ലെന്‍റ്, ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയെല്ലാം ഹിന്ദുജ ഗ്രൂപ്പിന്‍റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: