ജോഹന്നാസ് ബര്‍ഗ്: ഇപ്പോള്‍ പാഡി അപ്ടണ്‍ ഗുകേഷിനെ വിജയിയുടെ കരുത്തിലേക്ക് എത്തിച്ച ചെറിയൊരു തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ്. 14 മത്സരങ്ങളുള്ള ലോക ചെസില്‍ ഏതാനും ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഗുകേഷ് പോരാട്ടക്ഷീണം (കോംബാറ്റ് ഫറ്റീഗ്) കാണിച്ചിരുന്നുവത്രെ. ഇതില്‍ നിന്നും ഗുകേഷിനെ മറികടക്കാന്‍ ഒരു ചെറിയ ഉപായമാണ് പാഡി അപ്ടണ്‍ പരീക്ഷിച്ചത്. അത് ഗുകേഷ് ഉറങ്ങുകയും താമസിക്കുകയും ചെയ്യുന്ന റൂമിന്റെ ചൂട് കുറച്ചുകൊണ്ടുള്ള തന്ത്രമായിരുന്നു. ഗുകേഷിന്റെ മുറിയിലെ എസിയുടെ ഊഷ്മാവ് 24 ഡിഗ്രിയില്‍ നിന്നും 22 ഡിഗ്രിയിലേക്ക് താഴ്‌ത്തുകയായിരുന്നു പാഡി അപ്ടണ്‍ ചെയ്തത്.
എസി മുറിയെ കൂറച്ചുകൂടി തണുപ്പിച്ചതോടെ ഗുകേഷിന്റെ മാനസികപിരിമുറുക്കത്തിന് അയവുവന്നു. ഗുകേഷ് പ്രസന്നവദനനായി. പൊതുവേ ഏത് സമ്മര്‍ദ്ദാന്തരീക്ഷത്തിലും കൃത്യമായ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ കഴിയുന്ന കരുത്ത് ഗുകേഷിന് ഉണ്ട്. അതുപോലെ മനസ്സിന്റെ ലക്ഷ്യം കൈവിടാതെ സൂക്ഷിക്കാനുള്ള കരുത്തും ഗുകേഷിന് ഉണ്ട്. പക്ഷെ എസിയുടെ തണുപ്പ് കൂടിയതോടെ ഗുകേഷ് കൂടുതല്‍ പോരാട്ടവീര്യം കൈവരിച്ചുവെന്നും അത് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പാഡി അപ് ടണ്‍. 2024 ഡിസംബര്‍ 12ന് 14ാമത്തെ നിര്‍ണ്ണായകമായ ഗെയിമില്‍ വിജയം വരിച്ചാണ് ഗുകേഷ് ലോക ചെസ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയിലേക്ക് ചെസിലെ ലോകകിരീടം എത്തിക്കുകയായിരുന്നു ഗുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: