ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് റൊമാനിയ 2025ലെ കിരീടം പ്രജ്ഞാനന്ദ നേടിയതോടെ വീണ്ടും ചെസില്‍ ലോകത്തിന്റെ നെറുകെയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. ഇതിന് മുന്‍പ് പ്രജ്ഞാനന്ദ വിക് ആന്‍ സീയില്‍ ടാറ്റാ സ്റ്റീല്‍ കപ്പ് നേടിയപ്പോഴും ഇന്ത്യ ചെസ്സില്‍ ലോകത്തിന് മുന്‍പാകെ ശ്രദ്ധിക്കപ്പെട്ടു. ചെസില്‍ ലോകകിരീടം നേടിയ ശേഷം ഗുകേഷിന് ഫോം നഷ്ടപ്പെട്ടുവെങ്കിലും ആ പോരായ്മ പരിഹരിക്കുകയാണ് പ്രജ്ഞാനന്ദ എന്ന് വേണമെങ്കില്‍ പറയാം.
ഗുകേഷ് 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ ലോകചെസ് കിരീടം നേടിയതു മുതല്‍ തുടങ്ങിയ കുതിപ്പ് ഇന്ത്യ തുടരുകയാണെന്ന് മാത്രമല്ല, ലോകത്തിലെ ആദ്യ പത്ത് റാങ്കുകാരില്‍ മൂന്ന് ഇന്ത്യക്കാര്‍- ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ- എന്നതും നിസ്സാര നേട്ടമല്ല. ഇനി 2026ലെ ലോകചെസ് കിരീടപ്പോര് ഗുകേഷും പ്രജ്ഞാനന്ദയും (രണ്ട് ഇന്ത്യക്കാര്‍ തമ്മില്‍) തമ്മിലായിരിക്കും എന്നും പ്രവചിക്കുന്നവര്‍ ഉണ്ട്. 19 കാരനായ പ്രജ്ഞാനന്ദയിലും 18 കാരനായ ഗുകേഷിലും 21 കാരനായ അര്‍ജുന്‍ എരിഗെയ്സിയിലും ലോകചെസ് വിദഗ്ധര്‍ക്കുള്ള വിശ്വാസം അത്രത്തോളമുണ്ടെന്നര്‍ത്ഥം.
സൂപ്പര്‍ബെറ്റ് റൊമാനിയ 2025 ഫൈനലില്‍ ഒരേ പോയിന്‍റ് നില കാരണം ടൈബ്രേക്കര്‍ പോരാട്ടത്തില്‍ പ്രജ്ഞാനന്ദയ്‌ക്കും ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവിനും സ്പീഡ് ചെസ്സായ ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. പക്ഷെ സ്പീഡ് ചെസ്സിലെ ആശാനായ പ്രജ്ഞാനന്ദ ശരിക്കും പരിചയസമ്പന്നനായ മാക്സിം വാചിയര്‍ ലെഗ്രാവിനെ ഞെട്ടിച്ച് കളഞ്ഞു. അത്രയ്‌ക്ക് തിളക്കമുള്ള വിജയമായിരുന്നു പ്രജ്ഞാനന്ദയുടേത്. ഈയടുത്ത കാലത്ത് പ്രജ്ഞാനന്ദ സ്പീഡ് ചെസ്സിലുള്ള തന്റെ വൈദഗ്ധ്യം ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. സിമട്രിക്കല്‍ ഇംഗ്ലീഷ് എന്ന ഓപ്പണിംഗില്‍ നടന്ന പോരാട്ടത്തില്‍ അതിവിദഗ്ധമായാണ് പ്രജ്ഞാനന്ദ മാക്സിം വാചിയര്‍ ലെഗ്രാവിനെ തോല്‍പിച്ചത്. ഗ്രാന്‍റ് ചെസ് ടൂറിന്റെ യൂറോപ്യന്‍ പര്യടനം നടക്കാനിരിക്കുകയാണ്. അതിലും പ്രജ്ഞാനന്ദ പങ്കെടുക്കും.
അതിനിടെ നോര്‍വെയില്‍ ക്ലാസിക് ചെസ് പോരാട്ടം തുടങ്ങാനിരിക്കുകയാണ്. ഇവിടെ മാഗ്നസ് കാള്‍സന്‍ എന്ന കഴിഞ്ഞ ഒരു ദശകമായി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെസിലെ അജയ്യ താരം ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ നേരിടുന്നുണ്ട്. പല തവണ ഗുകേഷ് ലോക ചെസ് കിരീടം ധരിക്കാന്‍ മാത്രം കഴിവുള്ള കളിക്കാരനല്ലെന്ന് വെല്ലുവിളിക്കുന്ന മാഗ്നസ് കാള്‍സന് ഗുകേഷ് ഉചിതമായ മറുപടി നോര്‍വ്വെയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ലോകചെസ് പ്രേമികള്‍ ആകാംക്ഷയോടെയാണ് ഈ മത്സരത്തെ ഉറ്റുനോക്കുന്നത്. ചെസില്‍ ലോകകിരീടം നേടിയ ശേഷം ഗുകേഷ് തീരെ ഫോമിലല്ല. ലോക ചെസ് കിരീടപ്പോരാട്ടം ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദവും ക്ഷീണവും ഗുകേഷിനെ മാനസികമായി നിശ്ചേതമനസ്കനാക്കിയിരിക്കുകയാണ്. സിംഗപ്പൂരിലെ ലോകകപ്പിന് ശേഷം ടാറ്റാ സ്റ്റീല്‍ ചെസ്സിലും, സൂപ്പര്‍ബെറ്റ് റൊമാനിയയിലും ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സിലും ഒന്നും ഒരു ലോകചാമ്പ്യന് ചേര്‍ന്ന പ്രകടനമല്ല ഗുകേഷ് നടത്തിയിരിക്കുന്നത്. നോര്‍വ്വെയില്‍ മാഗ്നസ് കാള്‍സനെ തോല്‍പിക്കാന്‍ സിംഗപ്പൂരില്‍ ലോകകിരീടം നേടാന്‍ സഹായിച്ച പാഡി അപ് ടണ്‍ എന്ന സൈക്കോളജിസ്റ്റ് ഗുകേഷിന് പുതിയ മാനസിക തന്ത്രങ്ങള്‍ പകര്‍ന്നുനല്കുമെന്ന് കരുതാം. ഒപ്പം യോഗയും കൂടിച്ചേരുമ്പോള്‍ ഗുകേഷ് പഴയഫോമിലെത്തും എന്ന് പ്രതീക്ഷിക്കാം.
ഈയിടെ ഫ്രീസ്റ്റൈല്‍ ചെസില്‍ താല്‍പര്യം കാട്ടുന്ന മാഗ്നസ് കാള്‍സന്‍ നോര്‍വ്വെയില്‍ വീണ്ടും ക്ലാസിക് ചെസിലേക്ക് മടങ്ങിവരികയാണ്. അമേരിക്കയിലെ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയും നാലാം റാങ്കുകാരന്‍ ഫാബിയാനോ കരുവാന, ഇന്ത്യയില്‍ നിന്നും ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, ചൈനയില്‍ നിന്നും ലോക 19ാം നമ്പര്‍ താരം വെയ് യി എന്നിവരാണ് നോര്‍വ്വെ ക്ലാസിക് ചെസ് പോരാട്ടത്തില്‍ പങ്കെടുക്കുന്നത്.
ഇതിന് മുന്‍പ് 2023ലാണ് മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ ക്ലാസിക് ചെസ്സില്‍ പോരാടിയിട്ടുള്ളത്. അന്ന് 1.5-0.5 പോയിന്‍റിന് മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിക്കുകയായിരുന്നു. 2024ല്‍ മാഗ്നസ് കാള്‍സന്‍ ആകെ 18 ക്ലാസിക് ചെസ് പോരാട്ടത്തില്‍ മാത്രമാണ് പങ്കെടുത്തത്. എന്തായാലും നോര്‍വ്വെയിലെ സ്റ്റാവംഗറില്‍ നടക്കുന്ന ക്ലാസില്‍ ചെസ് പോരാട്ടം അവിസ്മരണീയമാകുമെന്ന പ്രതീക്ഷയിലാണ് ചെസ് പ്രേമികള്‍. 32ഉം 37ഉം വയസ്സായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും പ്രതീക്ഷയോടെയാണ് നോര്‍വ്വെ ചെസില്‍ മത്സരിക്കാനെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അര്‍ജുന്‍ എരിഗെയ്സിയും അപാരഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: