കൊല്ലം: ഫണ്ട് വകമാറ്റി പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ വഞ്ചന. ലംപ്സംഗ്രാന്റ്, സ്കോളര്‍ഷിപ്പ്, ഇ -ഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി തുടങ്ങി 2017- 18 മുതല്‍ 2023 -24 വരെയുള്ള ആനുകൂല്യങ്ങള്‍ കുടിശികയാണ്. 2017-18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനത്തിനും 2020- 21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്സംഗ്രാന്റ് നല്‍കിയിട്ടില്ല.
കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ വിദ്യാലയ വികാസ് നിധിയുടെ വര്‍ധിപ്പിച്ച നിരക്കില്‍ അടച്ച 3.60 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും തിരികെ നല്‍കിയിട്ടില്ല.
കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫീസുകള്‍ ലഭിക്കാത്തതിനാല്‍ കോളജ് അധികൃതര്‍ ടിസി നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ / കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 3000 രൂപയും, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും ലംപ്സം ഗ്രാന്റ് (ഡിഗ്രി/പ്ലസ് ടു കാര്‍ക്ക്) 1400 രൂപയുമാണ്. ഇതുതന്നെ ലഭിക്കാത്ത സാഹചര്യമാണ്. ഹോസ്റ്റല്‍ അലവന്‍സുകള്‍ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാര്‍ക്കും വര്‍ദ്ധിപ്പിക്കണമെന്ന് എസ്സി/എസ്ടി വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും ധനകാര്യവകുപ്പ് വര്‍ദ്ധിപ്പിക്കാന്‍ തയാറാകുന്നില്ല.
കോളജില്‍ പ്രവേശിക്കുമ്പോള്‍ നല്‍കുമെന്ന് പറഞ്ഞ ഫ്രീഷിപ്പ് കാര്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ല. വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നതിന് 2021ല്‍ ഏകീകൃത പോര്‍ട്ടല്‍ നടപ്പാക്കി ഒരു ഗൈഡ്ലൈന്‍ കൊണ്ടുവന്നിരുന്നു.
വാര്‍ഷികവരുമാനം 2.5 ലക്ഷം കൂടിയാല്‍ ഗ്രാന്റുകള്‍ നല്‍കേണ്ടെന്നും വര്‍ഷത്തില്‍ മൂന്ന് തവണയായി ഗ്രാന്റുകള്‍ നല്കിയാല് മതിയെന്ന് അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് വര്‍ഷത്തില്‍ ഒരു തവണമാത്ര എന്ന് ഉത്തരവിറക്കി. സംസ്ഥാനം നല്‍കേണ്ട വിഹിതം കൃത്യസമയത്ത് നല്‍കാതിരിക്കുക, ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുകയാണെന്ന് സാമൂഹ്യനീതി കര്‍മ്മസമിതി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: