കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ കണ്ണൂരിലെ തലശേരിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. തലശേരിയിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്നു രാജ്‌കുമാർ.
മഴക്കാല രോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് ആരോഗ‍്യ പ്രവർത്തകരുടെ വേഷത്തിലായിരുന്നു എൻഐഎ എത്തിയത്.
തുടർന്ന് തൊഴിലാളികൾ താമസിക്കുന്ന മുറികളിലെത്തി പരിശോധന നടത്തിയപ്പോഴാണ് രാജ്‌കുമാർ പിടിയിലായത്. ആധാർകാർഡും കൈയിലുള്ള ചിത്രവും വച്ച് ഒത്തു നോക്കിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയൽ എളുപ്പമാക്കി.
പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു. ഏറെ നാളുകളായി രാജ്‌കുമാർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം.
നാലുദിവസം മുൻപാണ് രാജ്കുമാർ തൊഴിലിനായി ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു. തലശ്ശേരിയിലെത്തി ആധാർ വിവരങ്ങൾ കൈമാറി മൂന്നുദിവസം നന്നായി ജോലിചെയ്തു. അധികമാരോടും സംസാരിക്കാതെ ജോലിചെയ്തിരുന്ന അയാൾക്ക് ഇതുപോലൊരു ചരിത്രമുണ്ടെന്ന് ചിന്തിക്കാൻപോലും കഴിയില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
















