Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചതോടെ വിരലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥയായതോടെ യുവതിക്ക് നഷ്ടമായത് കൈകാലുകളിലെ ഒമ്പത് വിരലുകളാണ്

Published by

തിരുവനന്തപുരം : കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ ക്ലിനിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

നേരത്തെ, ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. ബിപിയില്‍ മാറ്റം ഉണ്ടായപ്പോള്‍ യഥാസമയം ചികിത്സ നല്‍കിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.വിദഗ്ധ ചികിത്സ നല്‍കുന്നതിലും കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

എത്തിക്സ് കമ്മിറ്റിക്കാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തള്ളിയ എത്തിക്സ് കമ്മിറ്റി വീണ്ടും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കുടവയര്‍ ഇല്ലാതാക്കാമെന്ന സാമൂഹ്യ മാധ്യമ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ സമീപിക്കുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിക്ക് ഉണ്ടായത്. ശസ്ത്രക്രിയ നടന്നത് ഫെബ്രുവരി 22ന്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയ ഇടത്ത് അണുബാധ. തുടര്‍ന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 ദിവസം യുവതി വെന്റിലേറ്ററിലായിരുന്നു.

യുവതിയുടെ അണുബാധ അനുദിനം വഷളായി.കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചതോടെ വിരലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥയായതോടെ യുവതിക്ക് നഷ്ടമായത് കൈകാലുകളിലെ ഒമ്പത് വിരലുകളാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by