തിരുവനന്തപുരം: ബാലഗോകുലം നല്‍കുന്ന കുഞ്ഞുണ്ണി പുരസ്‌കാരം സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ ശ്രീകല ചിങ്ങോലിക്ക് സമര്‍പ്പിച്ചു. വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. മലയാളത്തെ മനോഹരമാക്കിയ മറ്റൊരു കവിയില്ല. എഴുത്തുകള്‍ക്ക് അദ്ദേഹം ബലം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ മുന്‍ ഡിജിപി ബി. സന്ധ്യ ഐപിഎസ് ശ്രീക്യഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ സഹ രക്ഷാധികാരി ഡി. നാരായണ ശര്‍മ്മ കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.
കുഞ്ഞുണ്ണി മാഷ് കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി എഴുതിയതെല്ലാം വലിയവരെ പഠിപ്പിക്കാനുള്ളവ ആയിരുന്നുവെന്ന് ഡി. നാരായണ ശര്‍മ്മ പറഞ്ഞു. വ്യഞ്ജനാക്ഷരങ്ങളെ വിസ്തരിച്ച് കവിതയാക്കിയത് മലയാളിക്ക് പാഠമാണ്. കുഞ്ഞുണ്ണി മാഷിനെ പാഴുകവി എന്നുപറഞ്ഞവര്‍ അദ്ദേഹത്തിന്റെ വരികളിലെ ആഴം തിരിച്ചറിയാന്‍ വൈകിയെന്നും നാരായണശര്‍മ്മ പറഞ്ഞു. മക്കളെ കേള്‍പ്പിച്ചവ പിന്നീട് എഴുത്തുകളായെന്നും അവ തന്ന അംഗീകാരം കുടുംബത്തിന് സമര്‍പ്പിക്കുവെന്നും പുരസ്‌കാര ജേതാവ് ശ്രീകല ചിങ്ങോലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കാട് എന്നിവര്‍ സംസാരിച്ചൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: