സിംഗപ്പൂർ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ സിംഗപ്പൂർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ പിരിമുറുക്കം കുറയ്‌ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സിംഗപ്പൂർ ഇരു രാജ്യങ്ങളോടും സിംഗപ്പൂരിന്റെ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തുടരുന്ന സൈനിക ഏറ്റുമുട്ടൽ ആശങ്കാജനകമാണെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ സിംഗപ്പൂർ ശക്തമായി അപലപിച്ചിരുന്നു.
മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാത സ്വീകരിക്കണമെന്നും സിംഗപ്പൂർ അഭ്യർത്ഥിച്ചു. കൂടാതെ മെയ് 7 ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം ജമ്മു കശ്മീരിലേക്കും പാകിസ്ഥാനിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ സ്ഥിതി അസ്ഥിരമാണെന്ന് മന്ത്രാലയം പറഞ്ഞു.
യാത്രക്കാർ പ്രത്യേക മുൻകരുതലുകൾ എടുക്കണം. ഇന്ത്യയിലും പാകിസ്ഥാനിലും താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും, പ്രാദേശിക വാർത്തകൾ നിരീക്ഷിക്കാനും, പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും സിംഗപ്പൂർ നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: