ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന സൈനികതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
നാല് വ്യോമ താവളങ്ങളടക്കം രാജ്യത്തെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്നലെ രാത്രി പാകിസ്ഥാന്‍ സേന ആക്രമണം നടത്തിയത്.
പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകള്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ പ്രയോഗിച്ചെങ്കിലും പാകിസ്ഥാനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സേനക്ക് കഴിഞ്ഞു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമായി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാകിസ്ഥാന് വ്യക്തമായി. ഇന്ത്യയുടെ തിരിച്ചടിയെ പ്രതിരോധിക്കുന്നതിനായി യാത്രാ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കി. പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ ദമാമില്‍ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനം പറന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.പാക് ആക്രമണത്തില്‍ പൂഞ്ചിലെ ഗുരുദ്വാര തകര്‍ന്നു. ഇവിടത്തെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാര്‍ത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു .രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നു. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാണ്ടര്‍ വ്യോമിക സിംഗ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: