കോട്ടയം: കേള്‍വിത്തകരാര്‍ പരിഹരിക്കുന്നതിനുള്ള മെഷീന്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്ലിനിക്ക് ഉടമയ്‌ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.
ഉഴവൂര്‍ സ്വദേശിയായ സി.കെ. സ്റ്റീഫന്‍ ആണ് കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന റഫാല്‍ മള്‍ട്ടി റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഓട്ടിസം ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി സ്പെഷ്യലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.
ഈ സ്ഥാപനത്തില്‍ നിന്നു നല്‍കിയ 39000 രൂപയുടെ മെഷീന്‍ പ്രവര്‍ത്തിക്കാതെ വന്നതിനെത്തുടര്‍ന്നു പരാതിക്കാരന്‍ ക്ലിനിക്കിനെ സമീപിച്ചിരുന്നു. എന്നാല്‍ 60000 രൂപ കൂടി നല്‍കിയാല്‍ 1,30,000 രൂപയുടെ ഉപകരണം 30 ശതമാനം ഡിസ്‌കൗണ്ടില്‍ നല്‍കാമെന്ന് പറഞ്ഞ് സെന്റര്‍ ഉടമ അഞ്ജുമരിയ പിന്നെയും പണം വാങ്ങുകയും ഉപകരണം നല്‍കാതെ സ്ഥലം വിടുകയായിരുന്നു.
ഹൃദ്രോഗി കൂടിയായ പരാതിക്കാരന്‍ പലതവണ ക്ലിനിക്കില്‍ ചെന്നെങ്കിലും അവിടെ പൂട്ടിയിരുന്നു. ഫോണില്‍ ബന്ധപ്പെടാനും സാധിക്കാതെ വന്നപ്പോഴാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വയോധികനും ഹൃദ്രോഗിയുമായ സ്റ്റീഫനെ കബളിപ്പിച്ച് അനുചിത വ്യാപാരം അഞ്ജുമരിയ നടത്തിയെന്ന് കണ്ടെത്തിയ കമ്മീഷന്‍, പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ 99,000 രൂപ തിരികെ നല്‍കാനും അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഒപ്പം പ്രായാധിക്യവും രോഗവും മൂലം കഷ്ടപ്പെടുന്ന വൃദ്ധജനങ്ങളോട് കാണിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷയായി അഞ്ജുമരിയയില്‍നിന്ന് കമ്മീഷന്റെ ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് പണം നല്‍കാനും വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: