India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

Published by

ന്യൂദൽഹി : സിന്ധു നദീജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ് ലോകബാങ്കെന്നും ലോകബാങ്ക് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി.

‘ലോക ബാങ്ക് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്, പക്ഷേ അവയെല്ലാം ശരിയായ റിപ്പോര്‍ട്ടുകളല്ല, കരാറില്‍ സഹായി എന്ന നിലയില്‍ മാത്രമാണ് ലോക ബാങ്ക് പ്രവര്‍ത്തിക്കുന്നത്’ അജയ് ബംഗ സിഎന്‍ബിസിയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ ഇന്ത്യ മരവിച്ചതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ലോകബാങ്ക് പ്രസിഡന്റ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 1960 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് മുഹമ്മദ് ആയൂബ് ഖാനും തമ്മില്‍ ഒപ്പുവെച്ച കരാറിന് പ്രധാനമായും വഴിയൊരുക്കിയത് ലോകബാങ്കായിരുന്നു

സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിര്‍ണ്ണയിക്കുന്ന കരാറില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്.ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഇന്ത്യയെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ലോക ബാങ്കിനെ സമീപിക്കുമെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു.

പടിഞ്ഞാറന്‍ നദികളായ ഝലം, ചെനാബ്, ഇന്‍ഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കന്‍ ഭാഗത്തെ സത്‌ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂര്‍ണ്ണമായും ഇന്ത്യയ്‌ക്കും നല്‍കുന്നതാണ് കരാര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക