മട്ടാഞ്ചേരി (കൊച്ചി): സമുദ്രമേഖലയിലെ സുരക്ഷയ്‌ക്കൊപ്പം ആഗോള നാവിക സേനാ സഹകരണ ദൗത്യം പൂര്‍ത്തിയാക്കി ഭാരത നാവിക സേനയുടെ കന്നി സംരംഭമായ ഐഒഎസ് സാഗര്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ കമാന്റിങ്ങ് ഫഌഗ് ഓഫീസര്‍ വൈസ് അഡ്മില്‍ വി. ശ്രീനിവാസ് ഭാരതത്തിന്റെയും ഒമ്പത് സൗഹൃദ വിദേശ രാജ്യങ്ങളുടെയും ക്രൂവിനെ അഭിനന്ദിച്ചു.
ഏപ്രില്‍ 5ന് കാര്‍വാറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫഌഗ് ഓഫ് ചെയ്ത് പുറപ്പെട്ട ഐഒഎസ് സാഗര്‍ ദൗത്യം പുര്‍ത്തിയാക്കി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ഭാരത നാവികര്‍ക്കൊപ്പം കൊമോറോസ്, കെനിയ, മഡഗാസ്‌കര്‍, മാലദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നീ ഒമ്പത് പങ്കാളി രാജ്യങ്ങളിലെ 44 പേരുടെ ക്രൂവാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ‘ഒരു കടല്‍ ഒരു ദൗത്യം’ എന്ന സന്ദേശവുമായി ഭാരത നാവികസേനയുടെ ഐഎന്‍എസ് സുനയനയെന്ന കപ്പലാണ് ഐഒഎസ് സാഗര്‍ ദൗത്യം നടത്തിയത്.
ടാന്‍സാനിയ, മൊസാംബിക്ക്, മൗറീഷ്യസ്, സീഷെല്‍സ് എന്നീ പ്രധാന ഐഒആര്‍ രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസങ്ങള്‍, പ്രൊഫഷണല്‍-സാംസ്‌കാരിക വിനിമയങ്ങള്‍, സംയുക്ത ഇഇസെഡ് നിരീക്ഷണം എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന സവിശേഷതകള്‍.
ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണവും സമുദ്രമേഖല സുരക്ഷയും സംയുക്ത നാവികാഭ്യാസം, പരിശീലനം, സാങ്കേതിക-സാംസ്‌ക്കാരിക കൈമാറ്റം എന്നിവയുമായാണ് സമുദ്ര സഹകരണ ദൗത്യം പുര്‍ത്തിയാക്കിയത്. കൊച്ചിയിലെത്തിയ ഐഓഎസ് സാഗറിന് നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കേസരി എന്നീ കപ്പലുകള്‍ അകമ്പടിയായെത്തി സ്വീകരിച്ചു.
ഭാരതവും മൗറീഷ്യസും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനായി, ഐഒഎസ് സാഗറിലെ ജീവനക്കാര്‍ മൗറീഷ്യസ് പോലീസ് സേനയുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയും മൗറീഷ്യസ് കോസ്റ്റ്ഗാര്‍ഡുമായി ഏകോപിത പട്രോളിങ് നടത്തുകയും ചെയ്തു. സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയയിലേക്കുള്ള സന്ദര്‍ശനം ക്രോസ് ഡെക്ക് സന്ദര്‍ശനങ്ങള്‍, പരിശീലന കൈമാറ്റം, സംയുക്ത യോഗ സെഷനുകള്‍, സീഷെല്‍സ് പ്രതിരോധ സേനയുമായുള്ള സമുദ്ര ഇടപെടല്‍ എന്നിവയും നടത്തി. കൊച്ചിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കപ്പല്‍ മാലദ്വീപില്‍ സഹകരണ സമുദ്ര സുരക്ഷയും പ്രാദേശിക ഔട്ട്‌റീച്ച് ദൗത്യവും നടത്തി. ഒരുമിച്ച് പരിശീലനം നല്‍കുന്നതിനും മികച്ച രീതികള്‍ കൈമാറുന്നതിനും പരസ്പര പ്രവര്‍ത്തനക്ഷമതയും പരസ്പര ധാരണയും വര്‍ദ്ധിപ്പിക്കുന്നതിനുമായിരുന്നു ഈ വിന്യാസമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: