തിരുവനന്തപുരം: പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷന്‍. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറാക്കി.പിസി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. കെ സുധാകരനെ എ ഐ സി സി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി.
സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്ന് ഹൈക്കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ആന്റോ ആന്റണിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
അധ്യക്ഷ പദത്തിലേക്ക് താല്‍പര്യമറിയിച്ച് കൊടിക്കുന്നില്‍ സുരേഷും ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. മികച്ച ടീമിനെയാണ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ഹൈക്കമാന്‍ഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു. കെപിസിസിയുടെ നേത്യത്വ രംഗത്ത് ഹൈക്കമാന്‍ഡ് എടുത്ത ഏറ്റവും പുതിയ തീരുമാനം എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അംഗീകരിക്കുമെന്നാണ് വിശ്വാസം. പുതിയ ടീമിന്റെ മേല്‍നോട്ടത്തില്‍ തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് വലിയ ഉത്തരവാദിത്വം. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്താണെങ്കിലും കോണ്‍ഗ്രസിലെ പ്രവര്‍ത്തകരും നേതാക്കളും അംഗീകരിക്കേണ്ടതുണ്ട് ഒറ്റകെട്ടായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: