മോസ്കോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക ഏറ്റുമുട്ടലിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
റഷ്യ ഭീകരതയെ ശക്തമായി അപലപിക്കുകയും അതിന്റെ എല്ലാ രൂപങ്ങളെയും എതിർക്കുകയും ചെയ്യുന്നുവെന്ന് സഖറോവ പറഞ്ഞു. തീവ്രവാദം എന്ന ഈ തിന്മയെ ഫലപ്രദമായി ചെറുക്കുന്നതിന് മുഴുവൻ ലോക സമൂഹത്തിന്റെയും ശ്രമങ്ങളെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത റഷ്യ ഊന്നിപ്പറയുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കൂടാതെ മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ ബന്ധപ്പെട്ട കക്ഷികൾ സംയമനം പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതായും സഖറോവ പറഞ്ഞു.
ന്യൂദൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരവും രാഷ്‌ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ ഉഭയകക്ഷി അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മരിയ സഖറോവ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: