ന്യൂദൽഹി : ഡൽഹിയിൽ അനധികൃതമായി താമസിച്ചിരുന്ന നൂറോളം ബംഗ്ലാദേശികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്തു . ഡൽഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച്, ഡിഡിഎ ഭരണകൂടവും പോലീസും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തൈമൂർ നഗർ ഡ്രെയിനിന് ചുറ്റുമുള്ള കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഡ്രെയിനിന്റെ ഒമ്പത് മീറ്റർ പരിധിയിലുള്ള നിരവധി അനധികൃത കെട്ടിടങ്ങളും അനുബന്ധ നിർമ്മാണങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ അഴുക്കുചാലിന് സമീപമുള്ള ഭൂമി കയ്യേറിയാണ് ഇവ നിർമ്മിച്ചത്. അനധികൃതമായി നിർമ്മിച്ച നൂറിലധികം വീടുകളാണ് പൊളിച്ചുമാറ്റിയത്.
വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ച ശേഷമായിരുന്നു നടപടി . സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും പട്രോളിംഗ് നടത്തി.തെക്കുകിഴക്കൻ ഡൽഹിയിലെ തൈമൂർ നഗർ ഡ്രെയിനിന് ചുറ്റുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഏപ്രിൽ 28 ന് ഡൽഹി ഹൈക്കോടതി ഡിഡിഎ ഭരണകൂടത്തോട് നിർദ്ദേശിച്ചിരുന്നു. ഈ അഴുക്കുചാലിൽ തുടർച്ചയായി മാലിന്യം അടിഞ്ഞുകൂടുന്നതായും ശരിയായ രീതിയിൽ വൃത്തിയാക്കാത്തതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
















