India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

നീതി ലഭിക്കുന്നതിനുപകരം പീഡനവും ഭീഷണിയും നേരിടുകയാണെന്ന് ഹർഗോബിന്ദ് ദാസിന്റെയും ചന്ദൻ ദാസിന്റെയും വിധവകൾ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറിന് അയച്ച കത്തിൽ ആരോപിച്ചു

Published by

കൊൽക്കത്ത : മുർഷിദാബാദ് ജില്ലയിലെ ഷംഷേർഗഞ്ച് പ്രദേശത്ത് വഖഫ് ഭേദഗതി നിയമത്തിനെതിരായ മതമൗലിക വാദികളുടെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ ഇരയായ സ്ത്രീകളുടെ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ (എൻ‌സി‌ഡബ്ല്യു) കർശന നിലപാട് സ്വീകരിച്ചു. ഈ വിഷയത്തിൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് മെയ് 9 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാൻ കമ്മീഷൻ സമൻസ് അയച്ചിട്ടുണ്ട്.

നീതി ലഭിക്കുന്നതിനുപകരം പീഡനവും ഭീഷണിയും നേരിടുകയാണെന്ന് ഹർഗോബിന്ദ് ദാസിന്റെയും ചന്ദൻ ദാസിന്റെയും വിധവകൾ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറിന് അയച്ച കത്തിൽ ആരോപിച്ചു. കൊൽക്കത്തയിൽ അവർ താൽക്കാലികമായി അഭയം പ്രാപിച്ച സ്ഥലത്ത് പുരുഷ പോലീസുകാരുടെ ഒരു സംഘം വാതിൽ തകർത്ത് വനിതാ പോലീസുകാരും നിയമപരമായ രേഖകളും ഇല്ലാതെ അകത്തുകടക്കുകയും സ്വത്ത് നശിപ്പിക്കുകയും ബലമായി തടങ്കലിൽ വയ്‌ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തിൻ ഈ കത്ത് വെറുമൊരു പരാതിയല്ല മറിച്ച് ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ട രണ്ട് നിസ്സഹായരായ സ്ത്രീകളുടെ നീതിക്കായുള്ള നിസ്സഹായമായ നിലവിളിയാണെന്ന്  കമ്മീഷൻ പറഞ്ഞു. കൂടാതെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ള സംവിധാനത്തെക്കുറിച്ച് ഇപ്പോൾ അവർ ഭയപ്പെടുന്നു. ഈ സംഭവം ഗൗരവമായി എടുത്ത് പശ്ചിമ ബംഗാൾ ഡയറക്ടർ ജനറലിനോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

ഇതിനു പുറമെ ഈ മുഴുവൻ വിഷയത്തിൽ പോലീസിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക