സൂററ്റ് : ഗുജറാത്തിലെ രാജ്കോട്ടിലെ ലോധികയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പാകിസ്ഥാൻ കുടുംബത്തെ രാജ്കോട്ട് പോലീസ് കണ്ടെത്തി. കഴിഞ്ഞ 25 വർഷമായി വിസയോ വർക്ക് പെർമിറ്റോ ഇല്ലാതെ ലോധികയിൽ താമസിച്ചുവരികയായിരുന്നു ഇവർ. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ലോധികയിലെ ചിബ്ദിനക റോഡിൽ താമസിക്കുന്ന റിസ്വാന മുനാഫ് ടതാരിയ, മകൻ സീഷാൻ മുനാഫ് ടതാരിയ, സീഷന്റെ രണ്ട് വയസ്സുള്ള മകൻ എന്നിവരെയാണ് രാജ്കോട്ട് പോലീസ് പിടികൂടിയത്.
പോലീസ് മുനാഫിന്റെ വീട് പരിശോധിച്ചപ്പോൾ മൂവരുടെയും പക്കൽ നിന്ന് പാകിസ്ഥാൻ പാസ്‌പോർട്ടുകൾ കണ്ടെത്തി. എന്നാൽ വർക്ക് പെർമിറ്റോ വിസയോ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ പോലീസ് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
അതേ സമയം മറ്റൊരു സംഭവത്തിൽ ജെറ്റ്പൂരിലെ നവഗഡിൽ നിന്ന് മുഹമ്മദ് അക്രം റസൂൽ ഷെയ്ഖ് എന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനെ രാജ്കോട്ട് പോലീസ് അറസ്റ്റ് ചെയ്തു. വിസയോ സർക്കാർ അനുമതിയോ ഇല്ലാതെ അനധികൃതമായി ഇയാൾ താമസിച്ച് വരികയായിരുന്നു.
ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവ ഒന്നും തന്നെ ഇയാളിൽ നിന്ന് കണ്ടെത്തിയില്ല. എന്നാൽ ഇയാളിൽ നിന്ന് ഒരു ബംഗ്ലാദേശി തിരിച്ചറിയൽ കാർഡ് കണ്ടെത്തുകയും ചെയ്തു.
















