വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തു വന്നു. നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ചെയ്തുതരാമെന്ന് പറഞ്ഞ കാര്യം എപ്പോള്‍ ചെയ്യും എന്ന കാര്യത്തില്‍ ഇതുവരെയും നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും എന്‍എം വിജയന്റെ കുടുംബം പറഞ്ഞു. മേയ് മാസത്തിനകം ഇക്കാര്യങ്ങളില്‍ നീക്കുപോക്ക് ഉണ്ടാകേണ്ടതുണ്ട്.
നേരത്തേ ഉറപ്പുനല്‍കിയ ഒരു നേതാക്കളും കാര്യങ്ങള്‍ എന്തായി എന്ന് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാന്‍ പോലും അവസരം നല്‍കുന്നില്ലെന്ന് മരുമകള്‍ പത്മജ ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ പുറത്തുപറയും. കുടുംബത്തോടൊപ്പം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിച്ച ഒരു വ്യക്തിയാണ് അച്ഛന്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം അച്ഛന് ഉണ്ടാക്കിയ സമ്പാദ്യമല്ല ഒന്നും.അതൊക്കെ തങ്ങളുടെ മക്കള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അതിനാല്‍ ഒരമ്മ എന്ന നിലയിലാണ് തന്റെ പോരാട്ടമെന്നും ഏതറ്റം വരെയും പോകുമെന്നും പത്മജ പറഞ്ഞു. തങ്ങളുടെ കാര്യങ്ങള്‍ സംസാരിക്കാനായി നേത്യത്വം ചുമതലപ്പെടുത്തിയിട്ടുള്ള എംഎല്‍എ ഉണ്ട്. അവരുമായി ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടന്നും പത്മജ വെളിപ്പെടുത്തി.
അച്ഛന് മരിച്ചിട്ട് 129 ദിവസമായി.വീട്ടിലേക്ക് ദിവസവും ബാങ്കില്‍ നിന്നുള്ളവരും സ്വകാര്യ ഇടപാടുകാരും എത്തുന്നു.വീട്ടില്‍ വന്ന നേതാക്കള്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല. തെരുവില്‍ അലയേണ്ട അവസ്ഥയാണുളളത്. രണ്ടര കോടിയിലധികം രൂപയുടെ ബാധ്യത കുടുംബത്തിന് ഉണ്ടെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഐസി ബാലകൃഷ്ണന് എംഎല്‍എ ആയിരിക്കും ഉത്തരവാദി എന്നും എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. പത്ത് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്നും അവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: